ലഡാക്ക്: ലഡാക്ക് സംഘര്‍ഷത്തില്‍ സമാധാന ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍. കേന്ദ്ര സര്‍ക്കാരുമായി ഇന്ന് നടത്താനിരുന്ന പ്രാഥമിക ചര്‍ച്ച മാറ്റിവെച്ചു. നിലവിലെ സാഹചര്യം മാറാതെ ചര്‍ച്ചക്കില്ലെന്ന് ലേ അപെക്‌സ് ബോഡി അറിയിച്ചതിനു പിന്നാലെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്.
ഇന്ന് രാവിലെ ആഭ്യന്തരമന്ത്രാലയത്തിലാണ് ചർച്ച നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇതിന് ഇടയിൽ സർക്കാർ സോനം വാങ്ചുക്കിനെതിരെയും സമരക്കാർക്കെതിരെയുമുള്ള നടപടി കടുപ്പിച്ചത്തോടെയാണ് ചർച്ചയിൽ നിന്നും പിന്മാറാൻ തീരുമാനിച്ചത്. ലഡാക്കില്‍ പൂര്‍വ സാഹചര്യം പുനസ്ഥാപിക്കാതെ ചര്‍ച്ചക്കില്ലെന്ന് ലേ അപക്സ് ബോഡി അമിത് ഷായെ അറിയിച്ചിരുന്നു. പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ മറുപടി. ഇതുവരെ നടന്ന ആശയവിനിമയം തൃപ്തികരമെന്നും ആഭ്യന്തര മന്ത്രാലയം കുറിപ്പില്‍ പറയുന്നു. കേന്ദ്രം സ്വീകരിച്ച നടപടികളിലൂടെ ലഡാക്കില്‍ ഭയം നിലനില്‍ക്കുകയാണ്.
അനധികൃത ഭൂമി കൈയേറ്റം ആരോപിച്ച് സോനം വാങ് ചുക്കിന്റെ സ്ഥാപനത്തിന് കേന്ദ്രം ഇന്നലെ നോട്ടീസ് അയച്ചിരുന്നു. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായുള്ള വാങ് ചുക്കിന്റെ ബന്ധം ദേശീയ അന്വേഷണ ഏജന്‍സികളും പരിശോധിക്കുകയാണ്. സാധാരണ ജീവിതം കേന്ദ്രം ഉറപ്പ് നല്‍കാതെ ചര്‍ച്ചക്കില്ലെന്നാണ് സംഘടനയുടെ നിലപാട്. നാല് പേര്‍ മരിച്ചിട്ടും ചര്‍ച്ചയ്ക്ക് തയ്യാറായ സംഘടനകള്‍ക്കെതിരെ പ്രാദേശിക വികാരം ശക്തമായിരുന്നു. ഇതോടെ അടുത്ത മാസം ആറിന് കേന്ദ്രം നടത്താന്‍ നിശ്ചയിച്ചിരുന്ന ചർച്ചയും വഴിമുട്ടി. സോനം വാങ്ചുക്കിന്‍റെ അറസ്റ്റ് അന്യായമാണെന്നും, ജയിലില്‍ നിന്ന് ഉടന്‍ മോചിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ലഡാക്കിലെ വിദ്യാര്‍ഥി സംഘടനകളും ഇതിനിടെ ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കി. വാങ്ചുക്കിന്‍റെ അറസ്റ്റിലും പ്രതിഷേധം കടുപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം.
















