ആൻഡമാൻ ദ്വീപുകൾക്ക് സമീപം പ്രകൃതിവാതക ശേഖരം കണ്ടെത്തിയിരിക്കുകയാണെന്നത് ഇന്ത്യയക്ക് ഏറെ ആശ്വാസം പകരുന്ന വാർത്തയാണ്.. ഓയിൽ ഇന്ത്യ ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ എത്രത്തോളം റിസർവ് ഉണ്ടെന്നത് വ്യക്തമല്ല. അടുത്തിടെ ആൻഡമാൻ തീരങ്ങളിൽ 18,440 കോടി രൂപ മൂല്യം വരുന്ന ക്രൂഡ് ഓയിലിന്റെ ഭീമമായ ശേഖരമുള്ളതായി കണ്ടെത്തിയിരുന്നു.
ഇവിടെ നടക്കുന്ന, കമ്പനിയുടെ രണ്ടാമത്തെ എണ്ണക്കിണർ (Vijayapuram-2) ഘനനത്തിലാണ് പ്രകൃതി വാതക ശേഖരം കണ്ടെത്തിയത്. Andaman Block AN-OSHP-2018/1 ബ്ലോക്കിൽ നടന്ന ഡ്രില്ലിങ്ങിലാണ് ഇന്ത്യയിലെ ഊർജ്ജ മേഖലയ്ക്ക് കൈത്താങ്ങാകുന്ന കണ്ടുപിടിത്തം നടന്നത്.
ഇവിടെ നിന്ന് ലഭിച്ച ഗ്യാസ് സാമ്പിളുകൾ പരിശോധന നടത്തിയതിൽ നിന്ന് പ്രകൃതിവാതകത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു. ഗ്യാസ് ഐസോടോപ്പുകളുമായി ബന്ധപ്പെട്ട് ഇനിയും പഠനങ്ങൾ നടത്താനുണ്ടെന്നും, എങ്കിൽ മാത്രമേ ഏത് തരം പ്രകൃതിവാകമാണ് ഇവിടെയുള്ളതെന്ന് വ്യക്തമാവുകയുള്ളൂവെന്നും ഓയിൽ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.
ഓയിൽ ഇന്ത്യ ലിമിറ്റഡ്, ഓയിൽ & നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ എന്നീ കമ്പനികൾ ആൻഡമാനിൽ എണ്ണ-പ്രകൃതി വാതക പര്യവേക്ഷണങ്ങൾ നടത്തുന്നുണ്ട്. നിലവിൽ നടക്കുന്ന ഡ്രില്ലിങ്ങിൽ ഹൈഡ്രോകാർബണുകളുടെ സാന്നിദ്ധ്യവും സ്ഥിരീകരിച്ചതായി ഓയിൽ ഇന്ത്യ അറിയിച്ചിരുന്നു.
ഇന്ത്യയുടെ ആവശ്യത്തിനുള്ള 88% ക്രൂഡ് ഓയിലും, 50% പ്രകൃതി വാതകവും ഇറക്കുമതി നടത്തുകയാണ് ചെയ്യുന്നത്. ഈ ആശ്രിതത്ത്വം കുറയ്ക്കുക എന്നതാണ് ആൻഡമാനിലെ ഡ്രില്ലിങ്ങുകളുടെ പ്രധാന ലക്ഷ്യം.ഇന്ത്യ-യു.എസ് താരിഫ് യുദ്ധം നില നിൽക്കുന്ന സാഹചര്യത്തിൽ പുതിയ പ്രകൃതി വാതക ശേഖരത്തിന്റെ കണ്ടെത്തലിന് തന്ത്രപ്രധാനമായ പ്രാധാന്യവും ലഭിച്ചിരിക്കുന്നു.
ഇവിടെ ഹൈഡ്രോകാർബണുകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്, ആൻഡമാൻ തീരങ്ങളിൽ പ്രകൃതിവാതകത്തിന്റെ സമൃദ്ധമായ ശേഖരമുണ്ടെന്ന് നാളുകളായുള്ള വിശ്വാസത്തിന്റെ തെളിവാണ്. മ്യാൻമർ മുതൽ വടക്കൻ ഇൻഡോനീഷ്യ വരെയുള്ള ഓയിൽ ഡിസ്കവറികളുമായി ബന്ധപ്പെട്ടും ഇത് ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
















