തിരുവനന്തപുരം: ഇത്തവണ തുലാവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കേരളമടക്കം തെക്കേ ഇന്ത്യയിൽ 12 ശതമാനംവരെ അധികം മഴ ലഭിച്ചേക്കും. കാലവർഷം പിൻവാങ്ങിയതിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. കേരളത്തിലടക്കം മഴ ഭീഷണി തത്കാലം ഒഴിഞ്ഞെങ്കിലും തുലാവർഷം കനക്കാനാണ് സാധ്യതയെന്നാണ് സൂചന. തുലാവർഷം തുടങ്ങും മുന്നേ തന്നെ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതും അറബികടലിലും ബംഗാൾ ഉൾകടലിലും തീവ്ര ന്യൂനമർദ്ദ സാധ്യതയുള്ളതും ഇത്തവണ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയിലേക്കാണ് എത്തുന്നത്.
കാലവർഷം ആരംഭിച്ച മെയ് 24മുതൽ സെപ്തംബർ 30വരെ സംസ്ഥാനത്ത് 2193 മില്ലിമീറ്റർ മഴ ലഭിച്ചു. ഇത് നാലുശതമാനം അധികമാണ്. ജൂൺ ഒന്നുമുതൽ പെയ്‌ത മഴയാണ് കാലവർഷക്കണക്കിൽ ഉൾപ്പെടുത്തുക. കണ്ണൂർ ജില്ലയിലാണ് ഇത്തവണ കൂടുതൽ മഴ (2988 മില്ലിമീറ്റർ) ലഭിച്ചത്. 15 ശതമാനം അധികം. ഏറ്റവും കുറവ് തിരുവനന്തപുരത്തും (850).
ഇത്തവണ തുലാവർഷവും സാധാരണയിൽ കൂടുതൽ ലഭിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പും പറയുന്നത്. കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യയിൽ 12% വരെ അധികം മഴ ലഭിക്കാൻ സാധ്യതയെന്നാണ് വിലയിരുത്തൽ. എന്നാൽ നിലവിൽ കേരളത്തിന് വലിയ മഴ ഭീഷണിയില്ലെന്നാണ് പ്രവചനം. അടുത്ത ദിവസങ്ങളിലൊന്നും കേരളത്തിൽ പ്രത്യേക മഴ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. ബുധനാഴ്ചയോടെയാണ് തുലാവർഷം ഔദ്യോഗികമായി ആരംഭിക്കുക.
















