ചെന്നൈ: തിരുവണ്ണാമലയിൽ വാഹന പരിശോധനയ്ക്കിടെ 23കാരിയെ പൊലീസ് ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്തു. സഹോദരിയുടെ മുന്നിൽ വച്ചായിരുന്നു ഉദ്യോഗസ്ഥരുടെ ക്രൂര പീഡനം. സംഭവത്തിൽ തിരുവണ്ണാമല ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആയ സുരേഷ് രാജ്, സുന്ദർ എന്നിവരെ അറസ്റ്റ് ചെയ്തു.
സെപ്റ്റംബർ 30ന് പുലർച്ചെ വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ യുവതികൾ സഞ്ചരിച്ച വാഹനം തടയുകയായിരുന്നു. വാഹനത്തിൽ നിന്ന് യുവതികളെ ഇറക്കിയ ശേഷം ഒരാളെ അടുത്തുള്ള കുറ്റിക്കാട്ടിലേക്കു കൊണ്ടുപോയി. ഒപ്പമുണ്ടായിരുന്ന സഹോദരി ഉപദ്രവിക്കരുതെന്നു നിരന്തരം അപേക്ഷിച്ചിട്ടും പൊലീസുകാർ കേട്ടില്ല. പൊലീസുകാർ ബലാത്സംഗത്തിനു ശേഷം യുവതിയെ റോഡരികിൽ ഉപേക്ഷിച്ചു. പുലർച്ചെ 4 മണിയോടെ ഇവരെ പ്രദേശവാസികൾ കാണുകയും 108 ആംബുലൻസിൽ തിരുവണ്ണാമല സർക്കാർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനായി പൊലീസ് സൂപ്രണ്ട് സുധാകറും ഡപ്യൂട്ടി സൂപ്രണ്ട് സതീഷും ആശുപത്രി സന്ദർശിച്ചു. അഞ്ച് സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ പത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണത്തിനും യുവതികൾക്കു വേണ്ട സഹായത്തിനുമായി ചുമതലപ്പെടുത്തി. സംഭവത്തിൽ പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
















