തിരുവനന്തപുരം: ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ നൂറു രൂപയുടെ നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കിയ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്‌എസിന്റെ ശതാബ്ദി, തപാൽ സ്റ്റാമ്പും 100 രൂപ നാണയവും പുറത്തിറക്കി ആഘോഷിക്കുന്നത് ഭരണഘടനയോടുള്ള കടുത്ത അപമാനമാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ കുറിച്ചു.
ആർഎസ്‌എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ഭാരതാംബയുടെ ചിത്രം ആലേഖനം ചെയ്ത 100 രൂപയുടെ നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത്. കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് ശതാബ്ദി ആഘോഷങ്ങൾ സംഘടിപ്പിച്ചത്. കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത്, ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, ആർ.എസ്.എസ്. ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ, വിനയ് സഹസ്രബുദ്ധേ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇതാദ്യമായാണ് ഭാരതാംബയുടെ ചിത്രം ആലേഖനം ചെയ്ത നാണയം പുറത്തിറക്കുന്നത്. ബുധനാഴ്ച പുറത്തിറക്കിയ 100 രൂപ നാണയത്തിൽ ഒരു വശത്ത് ദേശീയ ചിഹ്നവും മറുവശത്ത് വരദമുദ്രയിൽ സിംഹത്തോടുകൂടിയ ഭാരതാംബയുടെ ചിത്രവുമാണുള്ളത്. സ്വയംസേവകർ ഭാരതാംബയെ വണങ്ങുന്നതായി ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. ആർഎസ്‌എസ് ആപ്തവാക്യവും നാണയത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. 1963-ലെ റിപ്പബ്ലിക് ദിന പരേഡിൽ ആർഎസ്‌എസ് സ്വയംസേവകർ പങ്കെടുത്തത് പ്രത്യേക തപാൽ സ്റ്റാമ്പിൽ ചിത്രീകരിച്ചിരിക്കുന്നു.
















