മസ്കത്ത്: ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ടു പേർക്ക് ദാരുണാന്ത്യം. വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുവൈഖ് വിലായത്തിലാണ് സംഭവം. വിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒമാനി പൗരനും പ്രവാസി സ്ത്രീയുമാണ് മരിച്ചത്. യൂറാൻസ് സ്റ്റാർ എന്ന ബ്രാൻഡ് വെള്ളത്തിൽ നിന്നാണ് ഇവർക്ക് വിഷബാധ ഉണ്ടായത്.
ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്ത മലിനമായ കുപ്പിവെള്ളത്തിൽ നിന്നാണ് വിഷബാധയെന്ന് കണ്ടെത്തിയത്. ലബോറട്ടറി പരിശോധനയിൽ ഉൽപന്നത്തിൽ ദോഷകരമായ വസ്തുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച്, വിഷയബാധയ്ക്ക് കാരണമായ ബ്രാൻഡ് പ്രാദേശിക വിപണികളിൽ നിന്ന് ഉടൻ പിൻവലിക്കാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് കർശനമായ മുൻകരുതൽ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഇറാനിൽ നിന്നുള്ള എല്ലാ കുപ്പിവെള്ളത്തിന്റെയും ഇറക്കുമതി സർക്കാർ നിരോധിച്ചു. സുരക്ഷിതമല്ലാത്ത കുപ്പിവെള്ളമോ ഉപഭോഗവസ്തുക്കളോ ഉണ്ടെന്ന് സംശയിക്കുന്ന കേസുകൾ ഉടൻ തന്നെ യോഗ്യതയുള്ള അധികാരികളെ അറിയിക്കണമെന്നും അധികാരികൾ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.
















