ലക്നൗ: ഉത്തർപ്രദേശിലെ ബഹൈറൈച്ചിലെ തേർപാഹ ഗ്രാമത്തിൽ ഇന്നലെ നടന്നത് തികച്ചും അപ്രതീക്ഷിതമായ സംഭവ വികാസങ്ങൾ. വീട്ടിൽ ജോലിക്കെത്തിയ കൗമാരക്കാരെ കൊലപ്പെടുത്തിയ ശേഷം വീട്ടുടമസ്ഥൻ കുടുംബത്തോടൊപ്പം ജീവനൊടുക്കി. 45 വയസുകാരനായ വിജയ് മൗര്യ എന്ന കർഷകനാണ് ഇയാളുടെ കൃഷിയിടത്തിൽ പണിക്കെത്തിയ കൗമാരക്കാരെ കൊലപ്പെടുത്തിയ ശേഷം 6ഉം 8ഉം വയസുള്ള തന്റെ പെൺമക്കളേയും ഭാര്യയേയും വീട്ടിനുള്ളിലേക്ക് കയറ്റി വീടിന് തീയിട്ടത്.
കൃഷിയിടത്തിലെ പണികൾക്കായി കർഷകൻ കൂട്ടിക്കൊണ്ട് വന്ന കൗമാരക്കാർ നേരെത്തെ വീട്ടിൽ പോകണമെന്ന് ആവശ്യം അറിയിച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് കർഷകൻ കടുംകൈ ചെയ്തത്. കർഷകന് മാനസിക വൈകല്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. തീപിടിത്തമുണ്ടായതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തുന്നത്. വീട്ടിൽ നിന്നും സ്ത്രീയുടെയുംകുട്ടികളുടെയും കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല.
പിന്നാലെ അഗ്നിരക്ഷാ സേനയെത്തി തീ അണച്ചപ്പോഴാണ് വീടിന് മുൻവശത്ത് കൗമാരക്കാരായ രണ്ട് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ തോട്ടത്തിലെ ജോലികൾ തീർക്കാൻ വിജയ് മൗര്യ കൂലിക്ക് കൂട്ടിക്കൊണ്ട് വന്നതായിരുന്നു മൂന്ന് കൗമാരക്കാരെ. ഒരു മണിക്കൂർ ജോലി ചെയ്തതിന് പിന്നാലെ കൗമാരക്കാരിലൊരാളെ വിറക് കൊണ്ടുവരാൻ പറഞ്ഞ് അയച്ചു.
ഇതിനിടെ നവരാത്രിയുടെ അവസാന ദിവസമായതിനാൽ നേരത്തെ വീട്ടിലേക്ക് പോകണമെന്ന് രണ്ട് കൗമാരക്കാർ ചോദിച്ചതോടെ 45കാരൻ പ്രകോപിതനാവുകയായിരുന്നു. വിറക് ശേഖരിക്കാൻ പോയ കൗമാരക്കാരിലൊരാൾ തിരിച്ച് വന്നപ്പോളാണ് സംഭവങ്ങൾ കണ്ടത്. ഇതോടെ കുട്ടി സ്ഥലത്ത് നിന്നും ഓടി രക്ഷപെടുകയായിരുന്നു. രക്ഷപെട്ട 15കാരൻ മൊഴി പോലീസ് രേഖപ്പെടുത്തി.
















