തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളുടെ സ്വർണ്ണപ്പാളി, താങ്ങുപീഠം വിഷയങ്ങൾ വിവാദമായിരിക്കെ പ്രതികരിച്ച് സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. മാധ്യമങ്ങൾ ക്രൂശിച്ചുവെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.
‘മീഡിയയോട് പ്രതികരിക്കാൻ താത്പര്യമില്ല. നിങ്ങൾക്ക് ഇഷ്ടമുള്ളത് പറയാം. തെളിയിച്ച് പുറത്തുകൊണ്ടുവരേണ്ടത് എന്റെ ഉത്തരവാദിത്തമാണല്ലോ?. ഒരാളെ മാത്രം ഫോക്കസ് ചെയ്യുകയാണ്. പറയാനുള്ളത് കോടതിയിൽ പറയും. മാധ്യമങ്ങൾ ഇനി ക്രൂശിക്കാൻ ഒന്നുമില്ല. ഇപ്പോൾ എനിക്ക് 52 വയസായി. ഈ നാട്ടിൽ ഒരു ഐഡന്റിറ്റി ഉണ്ട്. നിങ്ങൾക്ക് തകർക്കാൻ പറ്റുന്നത് മുഴുവൻ തകർക്കൂ. ഇനി അവരെ തകർക്കണം. ഞാൻ ചതിയിൽപ്പെടണം. ഒരു പരിധിയിൽ കൂടുതൽ കടന്നുകയറിയാൽ ബുദ്ധിമുട്ടാകും’, ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. ഒരു മനുഷ്യന്റെ സ്വകാര്യതയെ ചോദ്യം ചെയ്യരുത്. തന്നെ കോടതി ശിക്ഷിച്ചിട്ടില്ല. ശരിയോ തെറ്റോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി കൂട്ടിച്ചേർത്തു. ചോദ്യം ചെയ്യലിന് ഹാജരാകരണം എന്നാവശ്യപ്പെട്ട് വിജിലൻസിന്റെ നോട്ടീസ് ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഉണ്ണികൃഷ്ണൻ പോറ്റി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്തെ ദേവസ്വം വിജിലൻസ് ഓഫീസിൽ ശനിയാഴ്ച ഹാജരാകാനാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് വിജിലൻസ് നൽകിയിരിക്കുന്ന നിർദേശം.
ശബരിമലയിലെ സ്വർണപ്പാളി സംബന്ധിച്ച് ഓരോ ദിവസവും കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. ശബരിമലയിലെ പ്രധാന വാതിൽ എന്ന പേരിൽ സ്വർണം പൂശിയ വസ്തു ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളൂരു ശ്രീറാംപുരയിലെ അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ചുവെന്ന വെളിപ്പെടുത്തലുമായി ക്ഷേത്രം ഭാരവാഹി വിശ്വംഭരൻ രംഗത്തെത്തി. അമ്പലത്തിൽ എത്തിച്ച വസ്തു പൂജ നടത്തി. അതിന് ശേഷം ഭക്തജനങ്ങളെ കാണിച്ചു. അന്ന് തന്നെ അത് ശബരിമലയിലേക്ക് തിരികെ കൊണ്ടു പോയി. മൂന്ന് പേർ ചേർന്നാണ് വസ്തു അമ്പലത്തിലേക്ക് എത്തിച്ചതെന്നും വിശ്വംഭരൻ പറഞ്ഞു. അതേസമയം, സ്വർണം പൂശാനായി തങ്ങൾക്ക് ലഭിച്ചത് ചെമ്പ് പാളിയാണെന്ന് വ്യക്തമാക്കി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം സ്വർണപ്പാളി ഏറ്റുവാങ്ങിയവരിൽ ഒരാളായ അനന്ത സുബ്രഹ്‌മണ്യം പറഞ്ഞു. ചെമ്പുപാളി സ്വർണം പൂശിയത് തങ്ങളാണ്. അയ്യപ്പനെ സേവിക്കാൻ കിട്ടിയ അവസരമായാണ് അതിനെ കണ്ടത്. വിജിലൻസ് ഉദ്യോഗസ്ഥർ തന്നെ വിളിച്ചിരുന്നു. ചോദ്യം ചെയ്യാൻ ആവശ്യമെങ്കിൽ വിളിപ്പിക്കും എന്ന് വിജിലൻസ് അറിയിച്ചിരുന്നുവെന്നും അനന്ത സുബ്രഹ്‌മണ്യം കൂട്ടിച്ചേർത്തു.
















