യുഎസിൽ സർക്കാർ വകുപ്പുകൾക്കു ശമ്പളമടക്കം ചെലവുകൾക്കു പണം ലഭിക്കാത്തതിനെ തുടർന്ന് പ്രാബല്യത്തിലായ അടച്ചുപൂട്ടൽ അടുത്ത ആഴ്ചയിലേക്കും നീളും. പ്രവർത്തന ഫണ്ടിനുള്ള ബിൽ വീണ്ടും സെനറ്റിൽ പാസാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രവർത്തനം കൂടുതൽ അനിശ്ചിതാവസ്‌ഥയിലേക്കു നീളുന്നത്.
ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും മുന്നോട്ടുവച്ച നിർദേശങ്ങൾക്ക്, അവ പാസാക്കാനാവശ്യമായ 60 വോട്ടുകൾ ലഭിച്ചില്ല.
ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കു പണം നൽകില്ലെന്ന പ്രസിഡന്റ് ട്രംപിന്റെ നയം ഡെമോക്രാറ്റുകൾ ചെറുത്തതോടെയാണ് യുഎസ് സെനറ്റിൽ ധനബില്ലുകൾ പാസാകാതെ വന്നത്.
ഇതോടെ ശമ്പളം കൊടുക്കാനും ദൈനംദിന കാര്യങ്ങള്‍ക്കും വകുപ്പുകള്‍ക്ക് പണമില്ലാതായതോടെ ഒക്‌ടോബർ ഒന്നു മുതൽ ഏഴര ലക്ഷം ഫെഡറൽ ജീവനക്കാര്‍ ശമ്പള രഹിത നിര്‍ബന്ധിത അവധിയിലേക്ക് പ്രവേശിക്കുകയായിരുന്നു.
‘അടച്ചുപൂട്ടൽ’ തുടർന്നാൽ ഏഴര ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാരെ പിരിച്ചുവിടുമെന്ന് വൈറ്റ്ഹൗസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
അതേസമയം സര്‍ക്കാര്‍ സേവനങ്ങള്‍ മൂന്നാം ദിനവും നിലച്ചതോടെ സാധാരണക്കാരെയും ബാധിച്ചു.
















