വ്യവസായി വിജയ് മല്യ ശബരിമല ശ്രീകോവില്‍ സ്വര്‍ണ്ണം പൂശിയ 1998 മുതല്‍ ഇക്കാലം വരെ സ്വര്‍ണ്ണത്തിന്റെ തൂക്കത്തില്‍ ഉണ്ടായ കുറവിനെ കുറിച്ചും, സ്‌പോണ്‍സര്‍ എന്ന പേരില്‍ ശബരിമലയെ ദുരുപയോഗം ചെയ്ത വ്യക്തികളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയോട് ആവശ്യപ്പെടും. ഏത് അന്വേഷണമാണ് ഇക്കാര്യത്തില്‍ വേണ്ടത് എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. ശബരിമല എന്ന മഹത്തായ ക്ഷേത്രത്തിന്റെ വിശ്വാസ്വതയ്ക്ക് മങ്ങലേല്‍ക്കാനോ കളങ്കം വരാനോ പാടില്ല അതുകൊണ്ടാണ് ഈ വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സമഗ്രമായ അന്വേഷണം ആവശ്യപ്പെടുന്നത്.
2025ല്‍ സ്വര്‍ണ്ണം പൂശിയ പാളികള്‍ അറ്റകുറ്റ പണികള്‍ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയത് കൃത്യമായും എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടാണ്. തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തില്‍ ദേവസ്വം വിജിലന്‍സ്, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റ് ഓഫീസര്‍, ദേവസ്വം സ്മിത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ മഹസര്‍ തയ്യാറാക്കി സീല്‍ ചെയ്ത് നടപടിക്രമങ്ങളുടെ വീഡിയോ ചിത്രീകരണം നടത്തിയാണ് സുരക്ഷിത വാഹനത്തില്‍ പാളികള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഈ വാഹനത്തില്‍ തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തില്‍ ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥരും ഒപ്പം ഉണ്ടായിരുന്നു.
സ്‌പോണ്‍സറുടെ കൈവശം കൊടുത്തുവിടുകയല്ല ചെയ്തത്. മഹസര്‍ പ്രകാരം ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണം പൂശിയ പാളികളുടെ ആകെ ഭാരം 38 കിലോഗ്രാമാണ്. 14 പാളികളാണ് ആകെ ഉണ്ടായിരുന്നത്. ഇതില്‍ 397 ഗ്രാം സ്വര്‍ണ്ണമാണ്. കേടുപാടുകള്‍ ഇല്ലാത്ത രണ്ട് പാളികള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയില്ല. ചെന്നൈയിലേക്ക് കൊണ്ടുപോയ 12 പാളികളുടെ ആകെ ഭാരം 22 കിലോഗ്രാം ആണ്. അതില്‍ 281 ഗ്രാം ആയിരുന്നു സ്വര്‍ണ്ണത്തിന്റെ ഭാരം. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷനില്‍ നടന്ന അറ്റകുറ്റ പണികളുടെ ഭാഗമായി 10 ഗ്രാം സ്വര്‍ണ്ണമാണ് പുതുതായി പൂശിയത്. ശേഷം ഹൈക്കോടതി അനുമതിയോടെ തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തില്‍ സന്നിധാനത്ത് തിരികെ എത്തിച്ചു.
മഹസര്‍ തയ്യാറാക്കിയപ്പോള്‍ 12 പാളികളിലെ സ്വര്‍ണ്ണത്തിന്റെ ഭാരം 291 ഗ്രാമായി വര്‍ദ്ധിച്ചു. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണം പൂശിയ 14 പാളികളുടെ ആകെ ഭാരം 38 കിലോഗ്രമാണ് ഇതില്‍ സ്വര്‍ണ്ണത്തിന്റെ ഭാരം 397 ഗ്രാമില്‍ നിന്ന് ഇപ്പോള്‍ 407 ഗ്രാമായും വര്‍ദ്ധിച്ചു. ഹൈക്കോടതി അനുമതിയോടെ സന്നിധാനത്ത് തിരികെ എത്തിച്ച പാളികള്‍ സന്നിധാനത്തെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കയാണ്. ഇത് പുനസ്ഥാപിക്കാനുള്ള അനുമതി ഹൈക്കോടതിയില്‍ നിന്ന് ലഭ്യമായ സാഹചര്യത്തില്‍ തുലാമാസ പൂജയ്ക്കായി നടതുറക്കുന്ന ഒക്ടോബര്‍ 17 ന് തന്ത്രിയുടെ സാന്നിധ്യത്തില്‍ പാളികള്‍ പുനസ്ഥാപിക്കും.
2019ലെ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം 40 വര്‍ഷത്തെ വാറന്റി ഈ പാളികള്‍ക്ക് ഉണ്ടെന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സും സ്‌പോണ്‍സറും അറിയിച്ചിരുന്നത്.
വാറന്റി അന്നത്തെ സ്‌പോന്‍സറുടെ പേരില്‍ ആയതുകൊണ്ട് മാത്രമാണ് 2025ല്‍ പാളികളുടെ അറ്റകുറ്റപ്പണികള്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസ്തുത സ്‌പോണ്‍സറോട് ആവശ്യപ്പെട്ടത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഇക്കാര്യത്തില്‍ ഒളിക്കുവാനോ മറക്കുവാനോ യാതൊന്നുമില്ല. അതുകൊണ്ടാണ് വിഷയത്തില്‍ സമഗ്ര അന്വേഷണത്തിന് ദേവസ്വം ബോര്‍ഡ് കോടതിയോട് ആവശ്യപ്പെടുന്നത്. ആഗോള അയ്യപ്പ സംഗമത്തിന് തൊട്ടുമുന്‍പ് ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ വ്യാജ ആരോപണങ്ങളെ ഏറ്റെടുത്തുകൊണ്ട് നാല് കിലോ സ്വര്‍ണം ദേവസ്വം ബോര്‍ഡ് അപഹരിച്ചു എന്നു പറഞ്ഞ പ്രതിപക്ഷ നേതാവ്, പീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവീട്ടില്‍ നിന്നു തന്നെ കണ്ടെടുത്തപ്പോള്‍ ഉണ്ടായ ജാള്യത മറയ്ക്കാനാണ് ദേവസ്വം ബോര്‍ഡിനെതിരെ തുടരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
ആഗോള അയ്യപ്പ സംഗമത്തിന്റെ ചരിത്ര വിജയത്തില്‍ അസ്വസ്ഥരായ ചില കേന്ദ്രങ്ങള്‍ സ്വര്‍ണ്ണം പൂശിയപാളി വിഷയത്തെ ഒരു സുവര്‍ണ്ണാവസരമായി കണ്ട് ദേവസ്വം ബോര്‍ഡിനെ ആകെ അപകീര്‍ത്തിപ്പെടുത്താന്‍ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. തിരുവാതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീമിന്റെ ഭാഗമായി കഴിഞ്ഞ ഒരുമാസം മുമ്പാണ് 467 കിലോഗ്രാം സ്വര്‍ണ്ണം കോടതി നിര്‍ദ്ദേശാനുസരണം സ്റ്റേറ്റ് ഓഡിറ്റിനു വിധേയമാക്കി റിസര്‍വ് ബാങ്കിന് കൈമാറിയത്. ഇതിന്റെ ഭാഗമായി ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 18 സ്‌ട്രോങ്ങ് റൂമുകളില്‍ എ കാറ്റഗറി (പൗരാണികം) ബി കാറ്റഗറി (നിത്യ നിദാന ഉത്സവാദികള്‍) സി കാറ്റഗറി (ഇതിലൊന്നും പെടാത്ത സ്വര്‍ണ്ണ ശകലങ്ങള്‍) എന്നിങ്ങനെ കൃത്യമായി വേര്‍തിരിച്ച് തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തില്‍ രേഖയാക്കി സൂക്ഷിച്ചിട്ടുണ്ട്.
ഇത് കൃത്യമായി കോടതിയുടെ ശ്രദ്ധയില്‍ പെടുത്തും. ദേവസ്വം ബോര്‍ഡിന്റെ സമ്പൂര്‍ണ്ണ ഡിജിറ്റൈസേഷന്റെ ഭാഗമായി എന്‍ ഐ സി ചെന്നൈയുമായി സഹകരിച്ച് സമഗ്രമായ ഒരു സോഫ്റ്റ്വെയര്‍ വികസിപ്പിച്ചിട്ടുണ്ട്. ഈ സോഫ്റ്റ്വെയര്‍ നടപ്പിലാക്കുന്നതോടെ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങള്‍ അടക്കമുള്ള വിലപിടിച്ച വസ്തുക്കളുടെ വിവരങ്ങള്‍ സമ്പൂര്‍ണ്ണമായി ക്ലൗഡ് അധിഷ്ഠിതമായ ഈ സോഫ്റ്റ്വെയറില്‍ ഉള്‍പ്പെടുത്തും. ഈ വിവരവും കോടതിയെ അറിയിക്കും. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം .പക്ഷേ ആയതിന്റെ പേരില്‍ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനേയും ശബരിമല ക്ഷേത്രത്തിന്റെ പരിപാവനതയെയും ആക്രമിക്കുന്നത് കേവല സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മാത്രമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ് പ്രശാന്ത് അംഗങ്ങളായ അഡ്വ . എ. അജികുമാര്‍ അഡ്വ. പി.ഡി. സന്തോഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.
CONTENT HIGH LIGHTS;Sabarimala gold controversy?: Will request the High Court for a comprehensive investigation: Thuvithamkur Devaswom Board
















