തൃശൂരില്‍ അച്ഛനെ വെട്ടിയ ശേഷം ആത്മഹത്യ ഭീഷണി മുഴക്കി മകന്‍. തൃശൂര്‍ മുത്രത്തിക്കരയിലാണ് സംഭവം. മുത്രത്തിക്കര സ്വദേശി ശിവ(70)നാണ് മകന്റെ വെട്ടേറ്റത്. ഗുരുതരാവസ്ഥയിലായ ശിവനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചു.
വിവരം അറിഞ്ഞെത്തിയ പൊലീസ് കണ്ടത് ഭീകരാവസ്ഥ സൃഷ്ടിച്ച് വീടിന്റെ രണ്ടാം നിലയില്‍ നില്‍ക്കുന്ന മകന്‍ വിഷ്ണുവിനെയാണ്. പൊലീസും ഫയര്‍ഫോഴ്സും വിഷ്ണുവിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടങ്ങി. അച്ഛന് വെട്ടേറ്റു എന്നറിഞ്ഞാണ് സ്ഥലത്തെത്തിയതെന്നും സ്ഥലത്ത് വിഷ്ണുവിനെ കാണാത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് വീടിന്റെ രണ്ടാം നിലയില്‍ നില്‍ക്കുന്നത് കണ്ടതെന്നും നാട്ടുകാര്‍ പറയുന്നു.
ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വേദരുദ്രൻ എന്ന പേരില്‍ അക്കൗണ്ടുള്ള വിഷ്ണു ആയോധന കലകളുടെയടക്കം ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. അപകടകരമായ നിരവധി വസ്തുക്കൾ നിറഞ്ഞ മുറിക്കുള്ളിലാണ് ഇയാളുള്ളത്. കഴിഞ്ഞ 45 ദിവസമായി വിഷ്ണു വീട്ടില്‍ ഉണ്ടായിരുന്നുവെന്നും വീട് അടച്ചിട്ട് ആഭിചാരക്രിയകള്‍ നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. മാതാപിതാക്കളെ ഇറക്കി വിട്ട ശേഷം ആയിരുന്നു ആഭിചാരക്രിയ. പിതാവിന് ലൈഫ് മിഷനില്‍ വീട് പാസായിരുന്നു. സ്ഥലത്തിന്റെ രേഖകള്‍ എടുക്കാന്‍ എത്തിയപ്പോഴാണ് പിതാവിനെ ആക്രമിക്കുകയായിരുന്നു.
















