കാസർകോട്: കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിൽ ഫലസ്തീൻ ജനതയുടെ ദുരിതം വിഷയമാക്കിയുള്ള മൈം തടഞ്ഞ സംഭവത്തിൽ പൊലീസും പൊതുവിദ്യാഭ്യാസ ഉപഡയറക്ടറും ഇന്ന് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. സംഭവം അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശിച്ചിരുന്നു.
അതിനിടെ കർട്ടൻ താഴ്ത്തിയ അധ്യാപകർ സംഘപരിവാർ അനുകൂല ട്രേഡ് യൂണിയൻ സംഘടനയിൽപ്പെട്ടവരാണ് എന്ന വിവരം പുറത്ത് വന്നു. അധ്യാപകർ ദേശീയ അധ്യാപക പരിഷത്ത് അംഗങ്ങളാണ്. അധ്യാപകരായ പ്രദീപ് കുമാർ, സുപ്രീത് എന്നിവരാണ് കർട്ടൻ താഴ്ത്തിയത്. നിർത്തിവെച്ച കലോത്സവം തിങ്കളാഴ്ച നടത്തും. പലസ്തീനിലെ കുഞ്ഞുങ്ങൾക്കൊപ്പമാണ് കേരളമെന്നും ഇതേ മൈം വേദിയിൽ അവതരിപ്പിക്കാൻ അനുമതി നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. മൈം ഷോ തടസ്സപ്പെടുത്തി കലോത്സവം നിർത്തി വെച്ച അധ്യാപകർക്കെതിരെ നടപടി ഉണ്ടാവുമെന്നാണ് സൂചന.
സ്കൂളിൽ വെള്ളിയാഴ്ചയാണ് ഫലസ്തീൻ ജനതയുടെ ദുരിതം വിഷയമാക്കിയുള്ള മൈം അധ്യാപകർ തടഞ്ഞത്. മൈം തുടങ്ങി രണ്ടര മിനിറ്റ് പിന്നിട്ടപ്പോഴേക്ക് അധ്യാപകർ സ്റ്റേജിലെത്തി കർട്ടൻ താഴ്ത്തുകയായിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പിടിഎ സ്‌കൂളിൽ യോഗം ചേർന്നു. അധ്യാപകർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് എംഎസ്എഫ്, എസ്എഫ്‌ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
















