ഇന്ത്യയും യൂറോപ്യൻ യൂണിയനും മൂന്ന് മാസത്തിനകം വ്യാപാര കരാറിൽ ഒപ്പുവെക്കും. കൃഷി, സുസ്ഥിരത, വിപണി പ്രവേശനം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് വ്യാപാര കരാർ. ചൈനക്ക് ബദലുകൾ തേടുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് ഇന്ത്യ, ഒഴിച്ചുകൂടാനാവത്ത വിപണിയും ഉത്പാദനകേന്ദ്രവുമാണ്.
നാല് യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയുമായി ഇന്ത്യ ഒപ്പുവച്ച പുതിയ വ്യാപാര കരാർ കഴിഞ്ഞ ബുധനാഴ്ച പ്രാബല്യത്തിൽ വന്നിരുന്നു. സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റൈൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനുമായി വ്യാപാര, സാമ്പത്തിക, പങ്കാളിത്ത കരാറിൽ 2024 മാർച്ചിൽ ഇന്ത്യ ഒപ്പുവെച്ചു. കരാർ പ്രകാരം, ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന 80–85% സാധനങ്ങളുടെയും തീരുവ ഒഴിവാക്കും. അതേസമയം ഇന്ത്യൻ കയറ്റുമതിക്കാർക്ക് യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ വിപണികളിലെ 99% സാധനങ്ങളിലും തീരുവ രഹിത പ്രവേശനം ലഭിക്കും.
യുഎസ് തീരുവകളുടെ ആഘാതം നികത്തുന്നതിനായി ഇന്ത്യ നിരവധി വ്യാപാര കരാറുകൾ ചർച്ച ചെയ്യുന്നുണ്ട്. ജൂലൈയിൽ, യുകെയുമായി ഒരു സ്വതന്ത്ര വ്യാപാര കരാറിൽ ഇന്ത്യ ഒപ്പുവച്ചിരുന്നു. ഇത് 2026 ഓടെ പ്രാബല്യത്തിൽ വരും.
















