ഭൂമിയിലെ ഏറ്റവും ഭീതിജനകവും എന്നാൽ കൗതുകകരവുമായ പ്രതിഭാസങ്ങളിൽ ഒന്നാണ് ഇടിമിന്നൽ. ഒരു നിമിഷം കൊണ്ട് എല്ലാം പ്രകമ്പനം കൊള്ളിക്കുന്ന അതിന്റെ ശക്തിയെക്കുറിച്ച് നമുക്കറിയാം. പ്രകൃതിയുടെ ശക്തിയുടെയും ഭീകരതയുടെയും പ്രതീകമായ ഇടിമിന്നലുകൾ ഒരു നിമിഷം കൊണ്ട് അവസാനിക്കുന്ന പ്രതിഭാസമാണ്. എന്നാൽ, മണിക്കൂറുകളോളം നീണ്ടുനിന്ന ഒരു ‘സൂപ്പർ മിന്നൽ’ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? കേട്ടാൽ അവിശ്വസനീയമെന്ന് തോന്നുമെങ്കിലും സംഭവം സത്യമാണ്.
അതെ നമ്മൾ പറഞ്ഞുവരുന്നത് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇടിമിന്നലിനെ കുറിച്ച് തന്നെയാണ്.. ശാസ്ത്രലോകത്തെ തന്നെ അമ്പരപ്പിക്കുന്ന റെക്കോര്‍ഡാണ് ആ ഇടിമിന്നലിന് ലഭിച്ചിരിക്കുന്നത്. 2017 ഒക്ടോബറിലാണ് ‘ മെഗാഫ്‌ളാഷ്’ എന്നറിയപ്പെടുന്ന ഈ ഇടിമിന്നല്‍ ഉണ്ടായത്. 828.8 കിലോമീറ്ററാണ് ഈ ഇടിമിന്നല്‍ നീണ്ടുനിന്നത്. അതായത് യുഎസിലെ കിഴക്കന്‍ ടെക്‌സസ് മുതല്‍ കാന്‍സസ് സിറ്റി വരെയുള്ള ദൂരം.
ഒരു കാറില്‍ ഇത്രയും ദൂരം സഞ്ചരിക്കാന്‍ 9 മണിക്കൂറും വിമാനത്തില്‍ 90 മിനിറ്റും വേണ്ടിവരുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ലോക കാലാവസ്ഥാ സംഘടന(WMO) ഈ പ്രതിഭാസം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇടിമിന്നലെന്ന റെക്കോർഡാണ് അന്നുണ്ടായ ‘അത്ഭുത’ പ്രതിഭാസത്തിന് ലഭിച്ചിരിക്കുന്നത്.
എന്താണ് മെഗാഫ്‌ളാഷ്
60 മൈല്‍ കൂടുതലുളള മിന്നലുകളെയെല്ലാം മെഗാഫ്‌ളാഷ് എന്നാണ് വിളിക്കുന്നത്. ഒരു വലിയ പ്രദേശം മുഴുവന്‍ വ്യാപിക്കുകയും ഏറെ ദൂരം നീണ്ടുനില്‍ക്കുകയും ചെയ്യുന്ന കൊടുംകാറ്റിന്റെ ഫലമായാണ് ഈ ഇടിമിന്നല്‍ രൂപപ്പെടാറുള്ളത്. വ്യോമയാന സുരക്ഷ, കാലാവസ്ഥ ഗവേഷണം, ദുരന്ത തയ്യാറെടുപ്പ് എന്നിവയൊക്കെ നിരീക്ഷിക്കുന്നതിനായി തീവ്ര ഇടിമിന്നല്‍ പ്രതിഭാസങ്ങള്‍ നിരീക്ഷിക്കുന്നതിനും പഠിക്കുന്നതിനും വിപുലമായ ഉപഗ്രഹ ഡാറ്റ വിശകലനം നടത്തി വെളിപ്പെടുത്തിയ ശേഷമാണ് ഈ കണ്ടെത്തല്‍ പുറത്ത് വന്നത്.
അതേസമയം 2020തില്‍ തെക്കന്‍ യുഎസില്‍ വ്യാപിച്ച ഒരു കൊടുംകാറ്റിനിടയില്‍ ഉണ്ടായ ഇടിമിന്നല്‍ (477 മൈല്‍ ) ആണ് ഇതിന് മുന്‍പ് ഉണ്ടായിരുന്ന റെക്കോര്‍ഡ്. 2017ലുണ്ടായ മിന്നലിന്റെ ദൈര്‍ഘ്യം അളക്കപ്പെട്ടപ്പോഴാണ് ഈ റെക്കോര്‍ഡ് പിന്നിലായത്.
















