കുന്നംകുളം: ചൊവ്വന്നൂരിലെ വാടക ക്വാർട്ടേഴ്സിൽ യുവാവിനെ കൊലപ്പെടുത്തി കത്തിച്ച നിലയിൽ കണ്ടെത്തി. പ്രതി മരത്തംകോട് ചൊവ്വന്നൂർ ചെറുവത്തൂർ സണ്ണി (61)യെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചതാണ് കൊലക്കു കാരണമെന്ന് പൊലീസ് പറയുന്നു. സമാനമായ രണ്ടു കൊലപാതകങ്ങൾ സണ്ണി ചെയ്തിട്ടുണ്ട്. ഇതിൽ ഒരു കേസിൽ ശിക്ഷിക്കപ്പെട്ട് ആറു വർഷം മുമ്പാണ് ജയിൽ മോചിതനായത്.
ചൊവ്വന്നൂർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തെ ക്വാർട്ടേഴ്സിലാണ് വൈകിട്ട് അഞ്ചരയോടെ മൃതദേഹം കണ്ടത്. മുറിയിൽ നിന്ന് പുക വരുന്നത് കണ്ടാണ് നാട്ടുകാർ എത്തിയത്. പുറത്തു നിന്ന് പൂട്ടിയ മുറി തുറന്നപ്പോഴാണ് കത്തിയ നിലയിൽ കമഴ്ന്നു കിടക്കുന്ന മൃതദേഹം കണ്ടത്. ചുറ്റും തുണികളിട്ട് കത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. മുറി വാടകയ്ക്കെടുത്ത സണ്ണി ഈ സമയം ഇവിടെ ഉണ്ടായിരുന്നില്ല. അന്വേഷണത്തിനിടയിൽ പൊലീസ് രാത്രി ഏഴരയോടെ തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്നാണ് സണ്ണിയെ പിടികൂടിയത്. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുന്നംകുളം എസ് എച്ച് ഒ ജയപ്രദീപിന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സണ്ണിയെ പിടികൂടിയത്.
















