ഭൂമിയിൽ നിന്ന് നോക്കുമ്പോൾ, ആകാശത്ത് ചൊവ്വ എപ്പോഴും ഒരു പ്രത്യേക ആകർഷണമാണ്. നൂറ്റാണ്ടുകളായി, ചുവന്ന ഗ്രഹത്തിന്റെ തിളക്കം ആകാശ നിരീക്ഷകരെ ആകർഷിച്ചിട്ടുണ്ട്. ഇന്നും, ദൂരെയെങ്കിലും, ഈ ഗ്രഹം അതിന്റെ നിശബ്ദതയിലും വിചിത്രമായ കാഴ്ചകളിലും നമ്മെ അദ്ഭുതപ്പെടുത്തുന്നത് തുടരുന്നു.
കൂടുതൽ പഠിക്കുംതോറും ചൊവ്വ നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ ചുവന്ന ഗ്രഹത്തിന്റെ നിഗൂഢതയുടെ താക്കോലുകൾ തേടി ശാസ്ത്രലോകം നടത്തുന്ന യാത്ര ഇപ്പോഴും തുടരുകയാണ്.
അസ്വസ്ഥമായ പൊടിക്കാറ്റുകള്‍, വരണ്ട താഴ്‌വരകള്‍, മഞ്ഞുമൂടിയ കാറ്റുകള്‍ അങ്ങനെ പലതും ചൊവ്വയുടെ നിഗൂഡത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ചൊവ്വയെക്കുറിച്ചുള്ള ചില അമ്പരപ്പിക്കുന്ന കാര്യങ്ങൾ ഇതാ..

ഫോബോസും ഡീമോസും എന്ന പേരില്‍ ചൊവ്വയ്ക്ക് രണ്ട് ചെറിയ ഉപഗ്രഹങ്ങളുണ്ട്. അവ ചെറുതും കൂടുതല്‍ പരുക്കനായതും ക്രമരഹിത ആകൃതിയില്‍ ഉള്ളതുമാണ്. ഫോബോസിന് ഏകദേശം 11 കിലോമീറ്റര്‍ വീതിയുണ്ട്. അതേ സമയം ഡീമോസിന് 6 കിലോമീറ്റര്‍ വീതിയാണുളളത്. 1877ല്‍ അസാഫ് ഹാള്‍ എന്ന അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞനാണ് ഈ ഗ്രഹങ്ങള്‍ കണ്ടെത്തിയത്.
ചൊവ്വയിലെ സമയം അതായത് ‘സോള്‍’ എന്നറിയപ്പെടുന്ന ഒരു മുഴവന്‍ ദിവസം 24 മണിക്കൂര്‍ 39 മിനിറ്റ് 35 സെക്കന്റ് നീണ്ടുനില്‍ക്കും. അത് ഭൂമിയിലെ ഒരു ദിവസത്തെക്കാള്‍ അല്‍പ്പം കൂടുതലാണ്.
ചൊവ്വയിലേക്കുള്ള യാത്രാ സമയം എത്ര എന്നതിന് കൃത്യമായ ഉത്തരമില്ല. അത് പല കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. അതായത് ബഹിരാകാശ പേടകത്തിന്റെ വേഗത, വിക്ഷേപണ ജാലകം, തിരഞ്ഞെടുത്ത വഴി എന്നിങ്ങനെ. സാധാരണയായി ചൊവ്വയിലെത്താന്‍ ആറ് മുതല്‍ ഒന്‍പത് മാസം വരെയെടുക്കും.
എന്നാല്‍ 1969ല്‍ നടന്ന ദൗത്യമായ ‘മാരിനര്‍ 7′(Mariner 7) വെറും 128 ദിവസങ്ങള്‍ക്കുള്ളില്‍ ചൊവ്വയിലെത്തിയിരുന്നു. ഇന്നും നിലനില്‍ക്കുന്ന ഒരു റെക്കോര്‍ഡ് ആണിത്.

1965 ജൂലൈ 14-15 തീയതികളില്‍ നാസയുടെ മാരിനര്‍ 4 ചൊവ്വയെ ആദ്യമായി വിജയകരമായി കടന്നുപോയി . 1971 നവംബര്‍ 14 ന്, ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചപ്പോള്‍ മറ്റൊരു ഗ്രഹത്തെ പരിക്രമണം ചെയ്ത ആദ്യത്തെ ബഹിരാകാശ പേടകമായി മാരിനര്‍ 9 മാറി.
ഭൂമിക്കും ചൊവ്വയ്ക്കും ഇടയിലുള്ള ദൂരം ഒരുപോലെയല്ല. രണ്ട് ഗ്രഹങ്ങളും സൂര്യന് ചുറ്റും വിശാലമായ ഓവല്‍ ആകൃതിയിലുള്ള പാതകളിലൂടെ സഞ്ചരിക്കുന്നു. ആ പാതകളില്‍ അവയുടെ സ്ഥാനം എവിടെയാണ് എന്നതിനെ ആശ്രയിച്ച് ഗ്രഹങ്ങള്‍ കൂടുതല്‍ അടുക്കുകയോ അകലുകയോ ചെയ്യുന്നു.
മിക്കപ്പോഴും ചൊവ്വ സൂര്യനില്‍ നിന്ന് ഏകദേശം 227 ദശലക്ഷം കിലോമീറ്റര്‍ അകലെയാണ്. എന്നാല്‍ ചിലപ്പോള്‍ ആ ദൂരം ഏകദേശം 54 ദശലക്ഷം കിലോമീറ്ററായി ചുരുങ്ങാം. ഓരോ 26 മാസത്തിലും ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു.
















