കൊച്ചി: പിവി ശ്രീനിജൻ എംഎൽഎ ട്വന്റി20 സ്ഥാനാർത്ഥിയാകാൻ തന്നെ സമീപിച്ചിരുന്നെന്ന് സാബു എം ജേക്കബ്. സിപിഎം നേതാക്കളായ സിഎൻ മോഹനനും, പി രാജീവും റസീറ്റില്ലാതെ പണം വാങ്ങിയെന്നും സാബു എം ജേക്കബ് ആരോപിക്കുന്നു. കോലഞ്ചേരിയിൽ ട്വന്റി20 പാർട്ടിയുടെ സംസ്ഥാന ഇലക്ഷൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് സാബു എം ജേക്കബ് സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയത്.
ട്വൻറി20യുടെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ തുടക്കം കുറിക്കവെയാണ് സിപിഎം നേതാക്കളെ കുറിച്ച് സാബു എം ജേക്കബ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. സിപിഎം നേതൃത്വത്തിനും ശ്രീനിജിൻ എംഎൽഎയ്ക്കും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് സാബു എം ജേക്കബ് ഉയർത്തുന്നത്. ശ്രീനിജൻ ട്വൻറി20 സ്ഥാനാർത്ഥിയാകാൻ സമീപിച്ചുവെന്ന് സാബു എം ജേക്കബ് പറഞ്ഞു.
പി രാജീവും സിഎൻ മോഹനനനും റസീറ്റില്ലാതെ പണം വാങ്ങി. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന് പകരം കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാർക്കറ്റ് പൂട്ടിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തതെന്നും സാബു ജേക്കബ് വിമർശിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്റി20 പാർട്ടി 60 പഞ്ചായത്തിലും മൂന്ന് മുനിസിപ്പാലിറ്റികളിലും, കൊച്ചി കോർപ്പറേഷനിലും മത്സരിക്കാനാണ് തീരുമാനം. 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടാകും. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും മുഴുവൻ സീറ്റിലും ട്വന്റി20 വിജയിക്കുമെന്നും സാബു ജേക്കബ്ബ് പറഞ്ഞു.
പൂട്ടിക്കിടക്കുന്ന ഭക്ഷ്യസുരക്ഷാമാർക്കറ്റ് ഡിസംബർ 20ന് തുറക്കും. ആരോഗ്യ സുരക്ഷ മെഡിക്കൽ സ്‌റ്റോറിന്റെ പ്രവർത്തനം വ്യാപിപ്പിക്കും. അധികാരത്തിൽ വരുന്ന എല്ലാ പഞ്ചായത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന സൗജന്യ ആബുലൻസ് സർവ്വീസും സഞ്ചരിക്കുന്ന ആശുപത്രിയും ഉണ്ടാവുമെന്നും സാബു ജേക്കബ് പറഞ്ഞു. നിരവധി വാഗ്ദാനങ്ങളാണ് സാബു ജേക്കബ് മുന്നോട്ട് വെക്കുന്നത്.
















