ബെംഗളൂരു: ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദ്ദേശവുമായി കർണാടക സർക്കാർ. സംസ്ഥാനത്ത് രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനുമുള്ള സിറപ്പുകൾ നൽകുന്നത് ആരോഗ്യവകുപ്പ് പൂർണ്ണമായി നിരോധിച്ചു. ഡോക്ടർമാർ ഇത്തരം മരുന്നുകൾ നിർദ്ദേശിക്കരുതെന്നും ഫാർമസികൾ ഇവ വിൽക്കരുതെന്നും ഉത്തരവിൽ കർശനമായി പറയുന്നു.
സംസ്ഥാനത്തെ എല്ലാ സർക്കാർ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്കും ക്ലിനിക്കുകൾക്കും ഫാർമസികൾക്കും ഈ സുപ്രധാന ഉത്തരവ് ബാധകമാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും നടന്ന ദാരുണ സംഭവങ്ങളാണ് കർണാടകയെ ഈ മുൻകരുതൽ നടപടിക്ക് പ്രേരിപ്പിച്ചത്.
തമിഴ്‌നാട് ആസ്ഥാനമായുള്ള ശ്രേശൻ ഫാർമസ്യൂട്ടിക്കൽ നിർമ്മിക്കുന്ന കോൾഡ്രിഫ് സിറപ്പും (ബാച്ച് നമ്പർ SR-13), ജയ്പൂരിലെ കെയ്‌സൺസ് ഫാർമ നിർമ്മിക്കുന്ന ഡെക്‌സ്ട്രോമെത്തോർഫാൻ ഹൈഡ്രോബ്രോമൈഡ് സിറപ്പുമാണ് മറ്റ് സംസ്ഥാനങ്ങളിൽ കുട്ടികളുടെ മരണത്തിന് കാരണമായത്. ഈ സാഹചര്യത്തിൽ, കർണാടകയിലെ എല്ലാ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരോടും മരുന്ന് വിൽപ്പനയിൽ കർശന ജാഗ്രത പുലർത്താൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സിറപ്പ് നൽകുമ്പോൾ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. നിലവാരമില്ലാത്ത മരുന്ന് കർണാടകയിൽ വിതരണം ചെയ്തിട്ടില്ലെന്നും എന്നാൽ ഈ ഉൽപ്പന്നങ്ങളിൽ ഏതെങ്കിലും കർണാടകയിൽ വിറ്റഴിക്കപ്പെട്ടോയെന്ന് അറിയാൻ വിശദമായ പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ ബ്രാൻഡുകളുടെയും കഫ് സിറപ്പുകളുടെ സാമ്പിളുകൾ ശേഖരിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.
















