തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപം ഏത് സംസ്ഥാനത്തെ ഏതു കോടീശ്വരന്റെ വീട്ടിലാണ് വിറ്റതെന്ന് സിപിഎം വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍.
ശബരിമലയില്‍ കളവ് നടന്നു എന്ന് ദേവസ്വം ബോർഡിന് അറിയാമായിരുന്നു.എന്നിട്ടും അത് മറച്ചുവെച്ചു.എത്ര കള്ളന്മാരാണ് തലപ്പത്ത് ഇരിക്കുന്നതെന്നും ദേവസ്വം ബോർഡുകാരെ പുറത്താക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ശക്തമായ പ്രതിഷേധം സഭയ്ക്ക് അകത്തും പുറത്തും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വളരെ ഗുരുതരമായ കളവും വില്പനയുമാണ് ശബരിമലയിൽ നടന്നതെന്നാണ് ഹൈക്കോടതി പറഞ്ഞത്. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ ഹൈക്കോടതിയാണ് തെരഞ്ഞെടുത്തത്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുന്നതിന് ഞങ്ങൾ എതിരല്ല.ഉണ്ണികൃഷ്ണൻ പോറ്റി ഇമെയില്‍ അയച്ചത് എൻ.വാസുവിനാണ് .വാസു സിപിഎമ്മിന്‍റെ സ്വന്തം ആളാണ്.ദ്വാരപാലകശില്പം കോടികൾക്ക് വിറ്റു.അത് എവിടെയാണ് വിറ്റതെന്ന് സിപിഎം വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, മന്ത്രിമാർ തങ്ങളെ സഭാ ചട്ടങ്ങൾ പഠിപ്പിക്കേണ്ടെന്നും സഭ മുഴുവൻ അടിച്ചു തകർത്ത മന്ത്രിമാർ അകത്ത് ഇരിക്കുകയാണെന്നും സതീശന്‍ വിമര്‍ശിച്ചു.
















