ഉറവിടം സ്ഥിരീകരിക്കാത്ത ക്യുആർ കോഡുകൾ സ്കാൻ ചെയ്യരുതെന്ന് ദുബായ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. വ്യാജ ക്യുആർ കോഡുകൾ ഉപയോഗിച്ച് തട്ടിപ്പുകാർക്ക് വ്യക്തിഗത, ബാങ്ക് വിവരങ്ങൾ ചോർത്താനും അതുവഴി പണം തട്ടാനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ഇത്തരം ഓൺലൈൻ തട്ടിപ്പുകളിൽ മറഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയാണ് നഗരസഭയുടെ ലക്ഷ്യം. ദുബായ് മുനിസിപ്പാലിറ്റിയുടെ വെബ്‌സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട വിഡിയോ സന്ദേശങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ക്യുആർ കോഡ് സ്കാൻ ചെയ്ത് ഒരു വെബ്സൈറ്റിൽ എത്തിയാൽ, അത് സുരക്ഷിതമാണോ എന്ന് പരിശോധിച്ച ശേഷം മാത്രമേ വ്യക്തിഗത, ബാങ്ക് വിവരങ്ങൾ നൽകാവൂ. ‘https://’-ൽ തുടങ്ങുന്ന വെബ്സൈറ്റുകൾ സുരക്ഷിതമാണെന്നും ഓർമിപ്പിച്ചു.
പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിച്ചിട്ടുള്ള കോഡുകളുടെ ഉറവിടം വ്യക്തമാക്കാതെ സ്കാൻ ചെയ്യുന്നത് കർശനമായി ഒഴിവാക്കണമെന്ന് നഗരസഭ ജനങ്ങളോട് ആവശ്യപ്പെട്ടു.
















