ശബരിമല സ്വർണപ്പാളി വിവാദത്തിൽ സ്തംഭനം തുടരുന്ന സാഹചര്യത്തിൽ നിയമസഭ സമ്മേളനം അവസാനിപ്പിക്കാൻ നീക്കം. ശബരിമല സ്വർണമോഷണ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്താണ് നിശ്ചയിച്ചതിലും ഒരു ദിവസം മുൻപ് സഭ പിരിയുന്നത്.
സ്വർണമോഷണത്തിൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും സഭ സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. ഏക കിടപ്പാട സംരക്ഷണ ബിൽ അടക്കം നാല് ബില്ലുകൾ ഇന്ന് സഭയുടെ പരിഗണനയിൽ വരും. പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചക്കായി ഡൽഹിയിൽ പോയിരിക്കുന്നതിനാൽ മുഖ്യമന്ത്രി ഇന്ന് സഭയിൽ ഉണ്ടാകില്ല.
അതേസമയം കോൺഗ്രസ് ഇന്ന് വിശ്വാസ സംഗമം സംഘടിപ്പിക്കും. പത്തനംതിട്ട പഴയ ബസ്റ്റാൻഡ് മൈതാനിയിൽ വൈകുന്നേരം നാലുമണിക്കാണ് പ്രതിഷേധ പരിപാടി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വിശ്വാസ സംഗമം ഉദ്ഘാടനം ചെയ്യും.
















