അയോധ്യ: അയോധ്യയിലെ പുര കലന്ദർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പഗ്ല ഭാരി ഗ്രാമത്തിൽ ഉഗ്രസ്ഫോടനം. സംഭവത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും സർക്കിൾ ഓഫീസർ (സിഒ) ശൈലേന്ദ്ര സിംഗ് പറഞ്ഞു.
തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് സർക്കിൾ ഓഫീസർ ശൈലേന്ദ്ര സിംഗ് വ്യക്തമാക്കി. വിവരമറിഞ്ഞ് പൊലീസ്, അഗ്നിശമന സേന, പ്രാദേശിക ഭരണ ഉദ്യോഗസ്ഥർ അടക്കം രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. എസ്‌കവേറ്റർ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നുണ്ട്. സ്ഫോടനം നടന്ന വീടിന് സമീപത്തെ മറ്റ് വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നാട്ടുകാരോട് സ്ഥലത്ത് നിന്ന് ദൂരേക്ക് മാറി നിൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഫോടനം ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. അഞ്ച് പേരുടെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥരോട് ഉടൻ സ്ഥലത്തെത്താനും, പരുക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാനും, രക്ഷാപ്രവർത്തനവും സഹായ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
















