തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപാളി വിവാദത്തിൽ കൂടുതൽ വിവരങ്ങളടങ്ങിയ ദേവസ്വം വിജിലൻസിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ഇതോടെ ഏറെ കോളിളക്കമുണ്ടാക്കിയ വിവാദം നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. റിപ്പോർട്ട് സമർപ്പിക്കുന്നതോടെ, ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റർ ചെയ്ത് ഔദ്യോഗികമായി അന്വേഷണം ആരംഭിക്കും. ഇടക്കാല റിപ്പോർട്ടിൽ കണ്ടത്തിയത് കൂടാതെ മറ്റുചില പ്രധാനപ്പെട്ട കണ്ടെത്തൽ കൂടി ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിലുണ്ടാകുമെന്നാണ് സൂചന. ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെയും കണ്ടെത്തലുണ്ടാകും.
എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവും ഇന്ന് കോടതിയിൽ ഹാജരാക്കും. എഡിജിപി എച്ച് വെങ്കിടേഷ് നയിക്കുന്ന സംഘത്തിൽ ഹൈക്കോടതി നിർദേശിച്ച ഉദ്യോഗസ്ഥരുമുണ്ട്. ഇതിനിടെ, ദ്വാരപാലക ശിൽപമടക്കമുളള അമൂല്യവസ്തുക്കളുടെ പരിശോധനയ്ക്കായി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ ടി ശങ്കരൻ ശനിയാഴ്ച ആറൻമുളയിലും തുടർന്ന് സന്നിധാനത്തും എത്തും.
അന്വേഷണത്തിന്റെ ഭാഗമായി, ശിൽപങ്ങളിൽ സ്വർണം പൂശിയ ചെന്നൈയിലെ സ്മാർട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയെ തിരുവനന്തപുരത്ത് വിളിച്ചുവരുത്തി വിജിലൻസ് സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. 2019-ൽ സ്വർണം പൂശിയ ശിൽപങ്ങൾ എന്തിനാണ് 2025-ൽ വീണ്ടും പൂശിയത് എന്നതിലും വ്യക്തത തേടിയിട്ടുണ്ട്. ഈ മൊഴികൾ കൂടി ഉൾപ്പെടുത്തിയാണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതൂകൂടി ചേർത്താകും ഹൈക്കോടതിയിൽ ദേവസ്വം വിജിലൻസ് റിപ്പോർട്ട് നൽകുക. ഇതിനിടെ ദ്വാര പാലക ശിൽപങ്ങളിലെ സ്വർണപ്പാളി തനിക്ക് ലഭിച്ചെന്ന റിപ്പോർട്ടുകൾ തളളി ബെംഗളൂരുവിലെ വ്യവസായി വിനീത് ജെയിൻ രംഗത്തെത്തി.















