തിരുവനന്തപുരം: സിനിമതാരങ്ങളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയത് ശബരിമല സ്വർണപ്പാളി വിവാദം മുക്കാനാകാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്വർണ്ണപ്പാളി വിവാദം മൂടിക്കെട്ടാനുള്ള ശ്രമമായാണ് ഈ റെയ്ഡ് നടന്നതെന്ന സംശയം തനിക്കുണ്ടെന്ന് കേന്ദ്രസഹമന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയായതിനാൽ ഇപ്പോൾ കൂടുതൽ പറയുന്നില്ലെന്നും പ്രജാ വിവാദവും സ്വർണ്ണ ചർച്ച മുക്കാൻ വേണ്ടിയാണെന്നും എല്ലാം കുൽസിതമെന്നും സുരേഷ്ഗോപി പറഞ്ഞു.
ദുൽഖര്‍ സല്‍മാന്‍റെ ഉൾപ്പെടെയുള്ള വീടുകളിലെ ഇഡി റെയ്‌ഡിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ പരാമർശം. പാലക്കാട് മലമ്പുഴയിൽ കലുങ്ക് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസികളാണ് ദുൽഖർ സൽമാനും പൃഥ്വിരാജ് സുകുമാരനും എതിരെയടക്കം അന്വേഷണം നടത്തുന്നത്. ഈ കേന്ദ്ര ഏജൻസികളുടെ നടപടിയെയാണ് സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കിയ ശബരിമല സ്വർണപ്പാളി വിവാദം മറച്ചുവെക്കാനുള്ള ശ്രമമെന്ന് കേന്ദ്രസഹമന്ത്രിയായ സുരേഷ് ഗോപി സംശയിക്കുന്നത്.
















