പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. നാല് പ്രധാന ആവശ്യങ്ങളാണ് പ്രധാനമന്ത്രിയോട് ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് എയിംസ് വേണമെന്ന ആവശ്യം പ്രധാനമന്ത്രിയോട് ഉന്നയിച്ചിട്ടുണ്ട്. നാല് സ്ഥലങ്ങൾ നേരത്തെ നിർദ്ദേശിച്ചിരുന്നു. കോഴിക്കോട് എയിംസ് കൊണ്ട് വരാനുള്ള നടപടി വേഗത്തിലാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ പുരോഗതി, ദുരിതാശ്വാസം, സാമ്പത്തിക സ്ഥിതി എന്നിവയിൽ കേന്ദ്ര ഇടപെൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.വയനാട് പുനരധിവാസത്തിന് 2221 കോടി അനുവദിക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയോട് ആവർത്തിച്ചു.ഇത് വായ്പയായി കണക്കാക്കരുത് എന്നും അഭ്യർഥിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി അറിയിച്ചു. കടമെടുപ്പ് ശേഷി പുനഃസ്ഥാപിക്കൽ വേണമെന്ന് ആവശ്യപ്പെട്ടു.കടമെടുപ്പ് പരിധിയിൽ കൊണ്ട് വന്ന നിയന്ത്രണം ലഘൂകരിക്കുന്നതിൽ പ്രധാനമന്ത്രിയുടെ പിന്തുണ തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നെല്ല് സംഭരണത്തില്‍ കേന്ദ്രം നൽകാനുള്ള കുടിശിക എത്രയും പെട്ടന്ന് അനുവദിക്കണമെന്നും മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.കുടിശിക വരുന്നത് കർഷകർക്കും സപ്ലൈകോക്കും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
















