ബംഗളൂരുവിൽ ലോഡ്ജിലുണ്ടായ തീപിടുത്തത്തിൽ യുവതിയും യുവാവും മരിച്ചു. ബാഗൽകോട്ട് ജില്ലയിലെ ഹുൻഗുണ്ടിൽ നിന്നുള്ള കാവേരി (24), ഗദഗ് ജില്ലയിലെ ഗജേന്ദ്രഗഡിൽ നിന്നുള്ള രമേശ് ബന്ദിവദ്ദർ (25) എന്നിവരാണ് മരിച്ചത്. ബംഗളൂരുവിലെ യെലഹങ്കയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് രമേശ് പെട്രോള്‍ ഒഴിച്ച് ലോഡ്ജ് മുറിക്ക് തീയിടുകയായിരുന്നു. ഇതോടെ രക്ഷപ്പെടാൻ വേണ്ടി കാവേരി ലോഡ്ജിലെ ടോയ‍്ലറ്റിൽ കയറിയെങ്കിലും മുറിയിലാകെ പുക നിറഞ്ഞതോടെ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. മുറിയിൽ തീ ആളിപ്പടര്‍ന്നതോടെ പൊള്ളലേറ്റ രമേശും മരിച്ചു.
മറ്റു മുറികളിലേക്ക് തീ പടര്‍ന്നെങ്കിലും ആള്‍താമസമില്ലാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ബഹുനില കെട്ടിടത്തിന്‍റെ മുകള്‍ നിലയിലാണ് സംഭവം. ഫയര്‍ഫോഴ്സെത്തി തീയണയ്ക്കുകയായിരുന്നു. മുറിയിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചത്.
















