2025ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മരിയ കൊരീന മച്ചാഡോ സ്വന്തമാക്കി. വെനസ്വേലയിലെ മനുഷ്യാവകാശ പ്രവര്‍ത്തക ആണ് മരിയ കൊരീന മച്ചാഡോ. ‘വെനസ്വേലയുടെ അയണ്‍ ലേഡി’ എന്നും മരിയ അറിയപ്പെടുന്നു.
ജനാധിപത്യ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ് പുരസ്കാരം. മരിയ കൊരീന മച്ചാഡോ സ്വേച്ഛാധിപത്യത്തില്‍ നിന്ന് ജനാധിപത്യ സംരക്ഷണ പോരാട്ടം സമാധാനപരമായി നടത്തിയതിനാണ് പുരസ്കാരം. അന്‍പത്തിയെട്ടുകാരിയായ മച്ചാഡോ എന്‍ജിനീയറിങ് ബിരുദധാരികൂടിയാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമാധാന നൊബേലിനായി ഏറെ അവകാശവാദം ഉന്നയിച്ചെങ്കിലും നിരാശനായി.
സമാധാനത്തിനുള്ള നൊബേൽ ലഭിക്കുന്ന ഇരുപതാമത് വനിതയാണ് മരിയ. 2011 മുതൽ 2014 വരെ വെനസ്വേലയുടെ നാഷണൽ അസംബ്ലിയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു. നിസഹായരായ ആളുകൾക്ക് വേണ്ടി പോരാടിയ വനിത എന്ന് നൊർവീജിയൻ നൊബേൽ കമ്മിറ്റി മരിയയെ വിശേഷിപ്പിക്കുന്നു.
ലാറ്റിനമേരിക്കയിൽ അടുത്തിടെയുണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുൻനിരയിലെ ഏറ്റവും കരുത്തുറ്റ നേതാക്കളിൽ ഒരാളാണ് മരിയ കൊറീന. വെനസ്വേലയിലെ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചുട്ടള്ളത് മരിയയാണ്. 2002ലാണ് മരിയ രാഷ്ട്രീയത്തിലെത്തുന്നത്. അലക്‌സാൻഡ്രോ പ്ലാസിനൊപ്പം രാഷ്ട്രീയത്തിൽ സജീവമായ മരിയ പിന്നീട് വെന്റെ വെനസ്വേല പാർട്ടിയുടെ ദേശീയ കോർഡിനേറ്ററായി. 2018ൽ ബിബിസി തെരഞ്ഞെടുത്ത ലോകത്തെ 100 ശക്തയായ വനിതകളിൽ ഒരാളാണ്. ഈ വർഷം ലോകത്തെ സ്വാധീനിച്ച 100 വനിതകളെ ടൈം മാഗസിൻ തെരഞ്ഞെടുത്തതിലും മരിയ ഉൾപ്പെട്ടിരുന്നു.
ഏഴ് യുദ്ധങ്ങൾ താൻ ഇടപെട്ട് അവസാനിപ്പിച്ചുവെന്നും തനിക്ക് നൊബേലിന് അർഹതയുണ്ടെന്നും അവകാശപ്പെട്ട് ട്രംപ് രംഗത്തു വന്നതോടെ ആർക്കായിരിക്കും നൊബേൽ എന്നത് ലോകം ഉറ്റുനോക്കുകയായിരുന്നു. നൊബേലിന് താൻ അർഹനാണെന്ന് വിശദീകരിക്കാൻ പല വേദികളും ട്രംപ് ഉപയോഗിച്ചിരുന്നു. എന്നാൽ ട്രംപിന് നൊബേൽ ലഭിക്കാനുള്ള സാധ്യത വിരളമാണെന്ന് നേരത്തെ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു.
















