പാകിസ്ഥാനിൽ നിന്നും ബംഗ്ലദേശിൽ നിന്നുമുള്ള നുഴഞ്ഞുകയറ്റം കാരണം രാജ്യത്ത് മുസ്‌ലിം ജനസംഖ്യ വർധിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ വോട്ടവകാശം രാജ്യത്തെ പൗരന്മാർക്ക് മാത്രമേ ലഭ്യമാക്കൂ എന്നും ഡൽഹിയിലെ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മുസ്‌ലിം ജനസംഖ്യ 24.6 ശതമാനം വർധിച്ചു. അതേസമയം ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞു. പ്രത്യുൽപാദന നിരക്ക് കാരണം ഇത് സംഭവിച്ചിട്ടില്ലാത്തതിനാലാണ് ഞാൻ നിങ്ങളോട് ഇക്കാര്യം പറയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നുഴഞ്ഞുകയറ്റം മൂലമാണ് ഇത് സംഭവിച്ചത്. ഇന്ത്യയുടെ ഇരുവശത്തും പാക്കിസ്ഥാൻ സൃഷ്ടിക്കപ്പെട്ടു. ആ വശങ്ങളിൽ നിന്ന് നുഴഞ്ഞുകയറ്റം സംഭവിച്ചു. അതാണ് ജനസംഖ്യയിൽ ഇത്രയും മാറ്റത്തിനു കാരണമായത്. ഒരു നുഴഞ്ഞുകയറ്റക്കാരനും അഭയാർഥിയും തമ്മിലുള്ള വ്യത്യാസം ഞാൻ നിങ്ങളോട് പറയാം. പാകിസ്ഥാനിലും ബംഗ്ലദേശിലും ഹിന്ദു ജനസംഖ്യ കുറഞ്ഞു. അവരിൽ പലരും ഇന്ത്യയിൽ അഭയം തേടിയെന്ന് അമിത് ഷാ പറഞ്ഞു.
ഇന്ത്യയിൽ വർധിച്ച മുസ്‌ലിം ജനസംഖ്യ പ്രത്യുൽപാദനക്ഷമത മൂലമല്ല. നിരവധി മുസ്‌ലിങ്ങൾ രാജ്യത്തേക്ക് നുഴഞ്ഞുകയറിയതുകൊണ്ടാണ്. വോട്ടർ പട്ടികയിൽ നുഴഞ്ഞുകയറ്റക്കാരെ ഉൾപ്പെടുത്തുന്നത് ഭരണഘടനയുടെ ആത്മാവിനെ മലിനമാക്കും. വോട്ടവകാശം രാജ്യത്തെ പൗരന്മാർക്ക് മാത്രമേ ലഭ്യമാക്കൂ- അമിത് ഷാ കൂട്ടിച്ചേർത്തു.
















