ശബരിമല റോപ് വേ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം സന്നിധാനം, മരക്കൂട്ടം, പമ്പ ഹിൽടോപ്പ് എന്നീ സ്ഥലങ്ങളിൽ സ്ഥല പരിശോധന നടത്തി. പദ്ധതിയുടെ അന്തിമ അനുമതിയുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സംഘം ഇന്നലെയും ഇന്നുമായി പദ്ധതി പ്രദേശത്ത് സന്ദർശനം നടത്തിയത്. റോപ് വേ പദ്ധതിയുടെ ടവറുകൾ സ്ഥാപിക്കുന്ന ഇടങ്ങളിലും കടന്നു പോകുന്ന വനമേഖലയിലും രണ്ടുദിവസങ്ങളിലായി വിശദമായ പരിശോധനയാണ് സംഘം നടത്തിയത് . പദ്ധതിക്ക് ഉപയോഗിക്കുന്ന വനഭൂമി, ദേവസ്വം ഭൂമി, പദ്ധതിയുടെ ഭാഗമായി പൂർണ്ണമായും മുറിച്ചുമാറ്റുന്ന മരങ്ങൾ, ഭാഗികമായി വെട്ടിമാറ്റുന്ന മരങ്ങൾ ഇവയെല്ലാം സംഘം വിശദമായി പരിശോധിച്ചു.
കേന്ദ്ര സംഘം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പദ്ധതിക്ക് അന്തിമ അനുമതി ലഭ്യമാകും. കേന്ദ്ര സംഘത്തിൽ വൈൽഡ് ലൈഫ് ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യ ഡൽഹിയിലെ ജോൺസൺ, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ശിവകുമാർ, ഹരിണി വേണുഗോപാൽ( ദേശീയ കടുവ സംരക്ഷണ അതോറിറ്റി) എന്നിവർ ഉൾപ്പെട്ടിരുന്നു. കേരള വനം വകുപ്പ്, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും കേന്ദ്ര സംഘത്തോടൊപ്പം പരിശോധനകളിൽ പങ്കാളികളായി.
STORY HIGHLIGHT : Sabarimala ropeway project; Central team conducts site inspection
















