ബിഹാറിലെ നളന്ദയിൽ കാമുകിയെ വിവാഹം ചെയ്യാൻ സമ്മതിക്കാതിരുന്നതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു. പ്രതിയായ വികാസ് കുമാറിന്റെ രണ്ടാം ഭാര്യ സുനിത ദേവിയാണ് കൊല്ലപ്പെട്ടത്. സുനിതയ്ക്കും വികാസിനും ജനിച്ച രണ്ട് കുട്ടികളും പ്രസവസമയത്ത് തന്നെ മരണപ്പെട്ടു. പിന്നീട് വികാസ് തന്റെ കാമുകിയെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ സുനിത ദേവിയും വികാസ് കുമാറും തമ്മിൽ വഴക്കുകൾ പതിവായി തുടങ്ങി. പരസ്പരമുള്ള പ്രശ്നങ്ങൾ രൂക്ഷമായതോടെ സുനിത സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്നു. എന്നാൽ ദുർഗാ പൂജയ്ക്ക് മുൻപായി വികാസ് കുമാർ സുനിതയുടെ വീട്ടിലെത്തി അവരെ തിരികെ വിളിച്ചുകൊണ്ട് പോയി.
പ്രശ്നങ്ങളെല്ലാം മാറിയെന്ന് സുനിതയുടെ വീട്ടുകാർ കരുതിയെങ്കിലും കാര്യങ്ങൾ ഒന്നും അപ്രകാരമായിരുന്നില്ല. ശനിയാഴ്ച പുലർച്ചയാണ് സുനിതാ ദേവിയുടെ വീട്ടുകാരുടെ ഫോണിലേക്ക് ഒരു കോൾ എത്തുന്നത്. മറുതലയ്ക്കൽ സുനിതയാണ് സംസാരിച്ചത്. വികാസ് തന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം വീടിന്റെ മുറ്റത്ത് കെട്ടിയിട്ടിരിക്കുകയാണെന്ന് അവർ പറഞ്ഞു. പിന്നീട് അയാൾ പാചകവാതക സ്റ്റൗവിന്റെ വാൽവുകൾ തുറന്ന് ഗ്യാസ് തുറന്നുവിട്ട ശേഷം തീ കൊളുത്തിയെന്നും, താൻ രക്ഷപ്പെടില്ല ഉടനെ മരിക്കുമെന്നും സുനിത ഫോണിലൂടെ പറഞ്ഞു. ഇത്രയും പറഞ്ഞതിന് പിന്നാലെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയെന്ന് സുനിതയുടെ സഹോദരൻ പറഞ്ഞു.
വിവരം അറിഞ്ഞയുടനെ സുനിതയുടെ ബന്ധുക്കൾ ആ ഗ്രാമത്തിലെത്തി. അപ്പോഴേക്കും വികാസ് കുമാറും കുടുംബവും സുനിതയുടെ മൃതദേഹം മറവ് ചെയ്യാനുള്ള ശ്രമങ്ങളിലായിരുന്നു. സുനിതയുടെ വീട്ടുകാർ വരുന്നത് കണ്ടതോടെ വികാസും കുടുംബവും അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.
പ്രതിയായ വികാസ് കുമാറും സുനിത ദേവിയുമായും തമ്മിലുള്ള വിവാഹം കഴിഞ്ഞത് 5 വർഷം മുൻപാണ്. എന്നാൽ വികാസ് കുമാർ, മുൻപ് ഒരു കല്യാണം കഴിച്ചിട്ടുണ്ടെന്നും ആ ബന്ധം ഇതുവരെ നിയമപരമായി വേർപ്പെടുത്തിയിട്ടില്ലെന്ന വിവരം തങ്ങൾ അറിഞ്ഞിട്ടില്ലെന്നുമാണ് കൊല്ലപ്പെട്ട സുനിതയുടെ പിതാവ് പറയുന്നത്. ഇതെല്ലാം അറിയാതെയാണ് മകളുമായുള്ള വിവാഹം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















