കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്കെതിരെ നടന്ന പൊലീസ് അതിക്രമത്തിൽ ദുരൂഹതയുണ്ടെന്ന് റൂറൽ എസ്.പി. കെ.ഇ. ബൈജുവിന്റെ വെളിപ്പെടുത്തൽ. സംഭവത്തിൽ പൊലീസിലെ ചില ഉദ്യോഗസ്ഥർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചതായി സംശയിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. അത് ആരാണെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടക്കുകയാണെന്നും എസ്.പി. അറിയിച്ചു.
യു.ഡി.എഫ്. പ്രതിഷേധ പ്രകടനത്തിനിടെയാണ് എം.പിക്കെതിരെ അതിക്രമം ഉണ്ടായത്. എം.പിയെ പുറകിൽ നിന്ന് ലാത്തി കൊണ്ട് അടിച്ചു എന്നാണ് ഗുരുതരമായ ആരോപണം. ഈ മർദ്ദനത്തിൽ ഷാഫി പറമ്പിലിന്റെ മൂക്കിന്റെ എല്ലിന് പൊട്ടൽ സംഭവിക്കുകയും, അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.
സംഘർഷം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ണീർ വാതക പ്രയോഗം മാത്രമാണ് ഉണ്ടായതെന്നും, ലാത്തി ചാർജ് നടന്നിട്ടില്ലെന്നുമാണ് എസ്.പി. ബൈജുവിന്റെ ഔദ്യോഗിക വാദം. എന്നാൽ എം.പിയെ പുറകിൽ നിന്ന് ലാത്തി കൊണ്ട് അടിച്ചു എന്ന എസ്.പി.യുടെ തന്നെ പരാമർശം ലാത്തി ചാർജ് നടന്നിട്ടില്ലെന്ന വാദത്തിന് വിരുദ്ധമാവുകയും, മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ഈ വാദത്തെ പൊളിക്കുകയും ചെയ്തിരുന്നു. പൊലീസ് ലാത്തി ഉപയോഗിച്ച് എം.പിയെ അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് സംഭവത്തിൽ പൊലീസിന് വലിയ തിരിച്ചടിയായി.
പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള അന്വേഷണം നിർണ്ണായകമാണ്. അതേസമയം എം.പിക്കെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രക്ഷോഭം ശക്തമാക്കിയിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ എം.പി ഉൾപ്പെടെ 692 യു.ഡി.എഫ്. പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്.
STORY HIGHLIGHT : Police assault on Shafi Parampil MP: ‘Some people deliberately tried to create trouble’ – Rural SP K.E. Baiju
















