14 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റില്‍. നോര്‍ത്ത് ത്രിപുരയിലെ പാനിസാഗര്‍ പ്രദേശത്താണ് സംഭവം. അസമിലെ നിലംബസാറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
പീഡനത്തിനുശേഷം ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയും വയലില്‍ കുഴിച്ചിടുകയുമായിരുന്നു. ശനിയാഴ്ചയാണ് കുഞ്ഞുമായി പുറത്തുപോയിട്ടുവരാമെന്ന് പറഞ്ഞ് പരിസരവാസിയായ പ്രതി അമ്മയില്‍നിന്ന് കുഞ്ഞിനെ വാങ്ങിയത്.
മൂന്ന് മണിക്കൂര്‍ കഴിഞ്ഞിട്ടും മടങ്ങിവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശങ്കയിലായി. തുടർന്ന് ഗ്രാമവാസികളെല്ലാം ചേർന്ന് കുഞ്ഞിനു വേണ്ടി തിരച്ചിലാരംഭിച്ചു. തുടര്‍ന്ന് വയലില്‍ കുഴിച്ചിട്ട നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിനു കൈമാറി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
















