ശബരിമല സ്വര്‍ണക്കൊള്ളയിൽ അന്വേഷണം ഹൈദരാബാദിലേക്കും. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തിലേക്കാണ് അന്വേഷണം നീളുന്നത്. ഹൈദരാബാദില്‍ സ്വര്‍ണപ്പണി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയാണ് നാഗേഷ്.
നാഗേഷിന്റെ സഹായത്തോടെ പോറ്റി സ്വര്‍ണം മോഷ്ടിച്ചെന്നാണ് സംശയം. ബെംഗളൂരുവില്‍ നിന്ന് പാളികള്‍ കൊണ്ടുപോയത് നാഗേഷിന്റെ സ്ഥാപനത്തിലേക്കാണ്. ഒ
രു മാസത്തോളം നാഗേഷ് സ്വര്‍ണം കൈയില്‍ വെച്ചു. സ്വര്‍ണം സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചതും നാഗേഷാണ്. ഇതുപ്രകാരം നാഗേഷിനെ ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
അതേസമയം, ശബരിമലയിലെ ദ്വാരപാലക ശില്‍പ പാളികളിൽ നിന്ന് മാത്രം ഉണ്ണികൃഷ്ണൻ പോറ്റി അടിച്ചെടുത്തത് ഇരുന്നൂറ് പവനിലേറെ സ്വർണം എന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. ശില്പ പാളികളിൽ വിജയ് മല്യ സ്വർണ്ണം പൊതിഞ്ഞ് നൽകിയത് മുതൽ കഴിഞ്ഞമാസം ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണം പൂശി തിരികെ എത്തിച്ചപ്പോൾ വരെയുള്ള ഭാരം കണക്കിലെടുത്താണ് വൻ സ്വർണ്ണ കവർച്ചയുടെ കണക്കുകൾ എസ്.ഐ.ടി കണ്ടെത്തിയത്.
1999 ൽ സ്വർണ്ണം പൊതിഞ്ഞശേഷം 258 പവൻ സ്വർണ്ണം ഉണ്ടായിരുന്നെങ്കിൽ ശില്പ പാളികളിൽ ഇപ്പോൾ അവശേഷിക്കുന്നത് 36 പവൻ മാത്രമാണ്. അതായത് 222 പവൻ കുറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും.പ്രത്യേക അന്വേഷണസംഘത്തിന് നേതൃത്വം നൽകുന്ന എഡിജിപി എച്ച് വെങ്കിടേഷ് ഇന്നോ നാളെയോ സന്നിധാനത്ത് എത്തും.
2019ലും 2025 ലും ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിൽ എത്തിച്ചു സ്വർണ്ണം പൂശി തിരികെ കൊണ്ടുവന്നപ്പോഴാണ് ഇത്രയും സ്വർണം കുറഞ്ഞത്. ഇതിൽ സ്വാഭാവിക നഷ്ടമുണ്ടാകാമെങ്കിലും 200 പവനിൽ കൂടുതൽ കവർച്ച ചെയ്യപ്പെട്ടിരിക്കാമെന്ന് കരുതുന്നു.
അതിനിടെ ദ്വാര പാലക ശിൽപ്പ പാളികളുടെ പരിശോധനയ്ക്കും ഭാരം രേഖപ്പെടുത്തിയ ദേവസ്വം രേഖകൾ പരിശോധിക്കുന്നതിനുമായി പ്രത്യേക അന്വേഷണസംഘത്തിന് നേതൃത്വം നൽകുന്ന എഡിജിപി എച്ച് വെങ്കിടേഷും ഇന്നോ നാളെയോ സന്നിധാനത്ത് എത്തും.
എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്ത് പരിശോധനകൾ തുടരുകയാണ്. സന്നിധാനത്ത് വെച്ച് എസ്ഐടിയുടെ വിപുലമായ യോഗം ചേർന്ന് തുടർ അന്വേഷണ രീതികളും തീരുമാനിക്കും.
















