റീലുകളിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യൂട്യൂബറും മകനും ബംഗാളിൽ അറസ്റ്റിലായി. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഹരോവയിൽ നിന്നുള്ള 48-കാരനായ യൂട്യൂബർ അരബിന്ദ് മൊണ്ഡാലും പ്രായപൂർത്തിയാകാത്ത മകനുമാണ് പോലീസ് പിടിയിലായത്. അതിക്രമത്തിന് ഇരയായത് ഒരു പോലീസുകാരൻ്റെ മകളാണ്. അറബിന്ദ് മൊണ്ഡാലിനെ ബസിർഹട്ട് സബ് ഡിവിഷണൽ കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. മകനെ ജുവനൈൽ ഹോമിലേക്ക് അയച്ചു.
മാസങ്ങൾക്ക് മുമ്പാണ് അച്ഛനും മകനും ചേർന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ സമീപിച്ച് സോഷ്യൽ മീഡിയയിൽ ഷോർട്ട് വീഡിയോകൾ നിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഷൂട്ടിങ്ങിനായി പെൺകുട്ടി യൂട്യൂബറിനൊപ്പവും മകനൊപ്പവും പല സ്ഥലങ്ങളിലും പോയിരുന്നു. ഈ സമയത്ത്, പെൺകുട്ടി വസ്ത്രം മാറുന്നതിൻ്റെ ദൃശ്യങ്ങൾ ഇവർ രഹസ്യമായി പകർത്തി. തുടർന്ന് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
യൂട്യൂബറുടെ മകൻ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും, ഇതിൻ്റെ ഭാഗമായി അവളുടെ മുടിയിൽ കുങ്കുമം അണിയിക്കുകയും ചെയ്തിരുന്നതായി പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവത്തിൽ, ഹരോവ പോലീസ് സ്റ്റേഷൻ ഞായറാഴ്ച പോക്സോ നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
















