ശബരിമല സന്നിധാനത്തെ സ്ട്രോങ് റൂമിൽ ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിൽ പരിശോധന പൂർത്തിയായി. ആറന്മുളയിലെ സ്ട്രോങ്ങ് റൂം പരിശോധിക്കുക പിന്നീട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ എഡിജിപി എച്ച് വെങ്കിടേഷ് നാളെ സന്നിധാനത്ത് എത്തും. ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ നടന്നുവന്ന പരിശോധന വൈകിട്ട് അഞ്ചുമണിയോടെയാണ് പൂർത്തിയായത്. ചെന്നൈയിൽ നിന്ന് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കൊണ്ടുവന്ന ദ്വാരപാലക ശിൽപങ്ങൾ വിശദമായി സംഘം പരിശോധിച്ചു. ആറന്മുളയിലെ സ്ട്രോങ്ങ് റൂമിലെ പരിശോധന പിന്നീട് നടത്തുമെന്നാണ് വിവരം.
കഴിഞ്ഞദിവസം സന്നിധാനത്ത് എത്തി സ്വർണ്ണ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകൾ പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിരുന്നു. എസ് ഐ ടി തലവൻ എഡിജിപി എച്ച് വെങ്കിടേഷ് സന്നിധാനത്ത് എത്തുന്നതിന് മുന്നോടിയായി പത്തനംതിട്ടയിൽ യോഗം ചേർന്നേക്കും. ഇന്ന് തന്നെ പത്തനംതിട്ടയിലെ സംഘത്തിന്റെ ക്യാമ്പ് ഓഫീസ് സജ്ജമാകും. അതിനിടെ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ വിഎച്ച്പി രംഗത്തെത്തി. ഇൻസ്പെക്ടർമാരായ അനീഷ്, ബിജു രാധാകൃഷ്ണൻ എന്നിവർക്ക് എതിരെയാണ് ആരോപണം.വിവാദ കാലയളവിൽ ഇവർ ദേവസ്വം വിജിലൻസിൽ ഉദ്യോഗസ്ഥരായിരുന്നു. ഇത് അന്വേഷണത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നാണ് വിഎച്ച്പി ആരോപണം. വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ച സംഘടന സിബിഐ അന്വേഷണമാണ് ആവശ്യപ്പെടുന്നത്.
STORY HIGHLIGHT : Inspection at Sabarimala strong room completed
















