യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി 17ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സന്ദർശിക്കും. യുക്രെയ്‌ന്റെ വ്യോമപ്രതിരോധം, ദീർഘദൂര ആക്രമണ ശേഷി എന്നിവ സംബന്ധിച്ച് ഇരുനേതാക്കളും ചർച്ച നടത്തും.
ശനി, ഞായർ ദിവസങ്ങളിൽ ഇരുവരും നടത്തിയ ഫോൺ സംഭാഷണത്തിനു പിന്നാലെയാണ് യുഎസ് സന്ദർശനം സംബന്ധിച്ച സെലെൻസ്കിയുടെ പ്രഖ്യാപനം. സെലെൻസ്കിയുടെ സന്ദർശനത്തിനു മുന്നോടിയായി യുക്രെയ്‌ൻ പ്രധാനമന്ത്രി യൂലിയ സ്വെറിഡെങ്കോയുടെ നേതൃത്വത്തിലുള്ള സംഘം യുഎസ് സന്ദർശിക്കും.
മോസ്കോയെ ലക്ഷ്യംവയ്‌ക്കാൻ ശേഷിയുള്ള, യുഎസ് നിർമിത ദീർഘദൂര മിസൈൽ നൽകണമെന്ന് യുക്രെയ്‌ൻ ആവശ്യപ്പെട്ടിരുന്നു. സൈനിക താവളങ്ങളെ മാത്രമേ ആക്രമിക്കുകയുള്ളുവെന്നും യുക്രെയ്‌ൻ ഉറപ്പുനൽകി. റഷ്യയിൽ നിന്നുള്ള ആക്രമണം ചെറുക്കുന്നതിന് ദീർഘദൂര ടോമാഹോക്ക് മിസൈൽ യുക്രെയ്ന് നൽകുന്നത് പരിഗണിക്കുമെന്ന് തിങ്കളാഴ്‌ച ഡോണൾഡ് ട്രംപ് വ്യക്‌തമാക്കിയിരുന്നു. ‘ട്രംപിനോട് ഞങ്ങളുടെ കാഴ്‌പ്പാട് വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാൽ ചില കാര്യങ്ങൾ ഫോണിലൂടെ ചർച്ച ചെയ്യേണ്ടതല്ല. അതിനാൽ ഞങ്ങൾ കൂടിക്കാഴ്‌ച നടത്തുമെന്ന് സെലെൻസ്കി പറഞ്ഞു.
















