കാസർഗോഡ് പടന്നയിൽ പിഞ്ചു കുഞ്ഞിനെ അനധികൃതമായി മറ്റൊരു വീട്ടിൽ പാർപ്പിച്ചതായി പരാതി. അംഗൻവാടി ടീച്ചറായ പ്രീതയ്ക്ക് സംശയം തോന്നിയതോടെ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാരെ കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. പടന്ന മൃഗാശുപത്രിയ്ക്ക് സമീപമുള്ള വീട്ടിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. സംശയം തോന്നിയതോടെയാണ് പ്രീത വീട്ടുകാരെ ചോദ്യം ചെയ്തത്. മൂന്ന് മാസം വളർത്തുന്നതിനായി വാങ്ങിയതാണെന്നായിരുന്നു വീട്ടുകാരുടെ വിചിത്ര പ്രതികരണം. എന്നാൽ ആരുടെ അനുമതിയോടെയാണ് കുട്ടിയെ ഇവിടെ എത്തിച്ചതെന്ന് പ്രീത ചോദിച്ചു.
കുട്ടിയുടെ മതാപിതാക്കൾക്ക് ഇരട്ടക്കുട്ടിയായിരുന്നെന്നും രണ്ട് കുട്ടികളെ നോക്കാൻ കഴിയാത്തതിനാൽ ഒരു കുട്ടിയെ തങ്ങളെ ഏൽപ്പിക്കുകയായിരുന്നുവെന്നായിരുന്നു വീട്ടുകാർ പ്രീതയോട് പറഞ്ഞത്. തുടർന്ന് പൊലീസിനെയും ചൈൽഡ് ലൈനെയും വിവരം അറിയിക്കുകയും ചെയ്തത്. കണ്ണൂർ പിലാത്തറ സ്വദേശികളുടെ കുട്ടിയാണെന്നാണ് വിവരം. ഇവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. കുട്ടിയെ വാങ്ങിയ ആളുകളെയും രക്ഷിതാക്കളെയും നിലവിൽ ചോദ്യം ചെയ്യുകയാണ്. കുട്ടിയെ വിൽപന നടത്തിതാണോയെന്ന് പൊലീസിന് സംശയമുണ്ട്. ഇതിൽ വ്യക്തത വരേണ്ടതുണ്ട്.
STORY HIGHLIGHT : New born child was illegally placed in another house in Kasaragod
















