കാറപകടത്തില്‍ അച്ഛൻ്റെ മടിയിലിരുന്ന കുഞ്ഞ് എയര്‍ബാഗിനിടയില്‍ കുടുങ്ങി മരിച്ചു. കൽപ്പാക്കം പുതുപട്ടിണം സ്വദേശി വീരമുത്തുവിൻ്റെ മകൻ കെവിൻ (7) ആണ് മരിച്ചത്. വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടാകുകയും പിന്നീട് എയര്‍ബാഗ് ഓപ്പണായതിന് പിന്നാലെ കുഞ്ഞ് കുടുങ്ങിയാണ് മരിച്ചത്.
കൽപ്പാക്കത്തിൽ നിന്ന് മാതാപിതാക്കളും ഡ്രൈവറും മറ്റു രണ്ടു പേരും ഉൾപ്പെട്ട സംഘത്തോടൊപ്പം റെൻ്റൽ കാറിലാണ് യാത്ര ചെയ്തത്. വിഗ്നേഷാണ് കാറോടിച്ചിരുന്നത്. സംഘം ഓൾഡ് മഹാബലിപുരം വഴി ആലന്തൂരിലേക്ക് പോകവേ, മുന്നിലുണ്ടായിരുന്ന മറ്റൊരു കാർ പെട്ടെന്ന് ബ്രേക്കിട്ട് വലത്തോട്ട് തിരിയുകയായിരുന്നു. മുൻപില്‍ കാറോടിച്ച പയ്യനൂർ സ്വദേശി സുരേഷ് (48) ഇൻഡിക്കേറ്റർ കൊടുക്കാതെ പെട്ടെന്ന് വഴിതിരിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. നിയന്ത്രണം വിട്ട വാഹനം പിന്നീട് അപകടത്തില്‍പെടുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മുന്നിലെ എയർബാഗ് ഓപ്പണാകുകയും അത് കെവിനിനെ തട്ടുകയുമായിരുന്നു. ശരീരത്തില്‍ പരിക്കുകളൊന്നും ഇല്ലെങ്കിലും കുട്ടി ബോധംകെട്ടുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അശ്രദ്ധ, അപകടകരമായ ഡ്രൈവിങ് എന്നീ കുറ്റങ്ങള്‍ ചുമത്തി സുരേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കെവിൻ്റെ മൃതദേഹം ചെങ്ങൽപട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
















