കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്ന വയോധികയെ വീടിനടുത്തുള്ള ഉപയോഗശൂന്യമായ കിണറ്റിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷപ്പെടുത്തി. പുനലൂർ പേപ്പർമിൽ പള്ളിത്താഴേതിൽ വീട്ടിൽ ലീലാമ്മയെയാണ് (78) കഴിഞ്ഞ ദിവസം രാത്രിയോടെ കണ്ടെത്തിയത്. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിലാണ് അത്ഭുതകരമായി ഇവരെ രക്ഷപ്പെടുത്താനായത്.
കഴിഞ്ഞ വ്യാഴാഴ്ച കുണ്ടറയിലുള്ള മകളുടെ വീട്ടിൽ പോയ ലീലാമ്മ ട്രെയിനിൽ തിരികെ പുനലൂരിൽ എത്തിയിരുന്നു. എന്നാൽ, പിന്നീട് അമ്മയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കിട്ടാതെ വന്നതോടെ മകൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ, പുനലൂർ റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ ലീലാമ്മ ട്രെയിനിൽ നിന്നിറങ്ങി നടന്നുപോകുന്നതായി കണ്ടിരുന്നു.
തിരച്ചിലിനിടെയാണ് ലീലാമ്മയുടെ വീടിന് സമീപത്ത് നിന്നും ഇവരുടെ ആഭരണങ്ങളും മറ്റും അടങ്ങിയ കവറും ഒരു കുറിപ്പും ബന്ധുക്കൾക്ക് ലഭിച്ചത്. തുടർന്ന്, പോലീസും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിനിടെയാണ് വീട്ടിൽ നിന്നും ഏകദേശം 200 മീറ്ററോളം താഴെയായി ഉപയോഗശൂന്യമായ കിണറ്റിൽ ഇവരെ കണ്ടെത്തിയത്. അഗ്നിരക്ഷാ സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി ലീലാമ്മയെ കിണറ്റിൽ നിന്ന് സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.
കിണറ്റിൽ നിന്ന് പുറത്തെടുത്ത ലീലാമ്മയെ ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിലും, തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലായതിനാൽ കിണറ്റിൽ വീണതിനെക്കുറിച്ച് ലീലാമ്മയുടെ മൊഴിയെടുക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. മൊഴിയെടുത്താൽ മാത്രമേ, ഇവർ അബദ്ധത്തിൽ കിണറ്റിൽ വീണതാണോ അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതിൽ വ്യക്തത വരികയുള്ളൂ എന്ന് പുനലൂർ പോലീസ് അറിയിച്ചു. സീനിയർ ഫയർ ഓഫിസർ എസ്.ശ്യാംകുമാർ, ഡ്രൈവർ മനോജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സതീഷ്, മിഥുൻ, അരുൺ ജി. നാഥ്, എം.ആർ.ശരത്, ആർ.ശരത്ത് എന്നിവരുടെ നേതൃത്വത്തിലാണ് വിജയകരമായ രക്ഷാപ്രവർത്തനം നടത്തിയത്.
















