ഷാഫി പറമ്പിൽ എംപിയോട് സാമ്യമുള്ള രൂപം കാരിക്കേച്ചറാക്കി പുറത്തിറക്കിയ പരസ്യം പിൻവലിച്ച് മിൽമ. പൊലീസ് മർദനത്തിൽ ഷാഫിയുടെ മൂക്കുപൊട്ടിയ സംഭവം വിവാദമായിരിക്കെയാണ് മൂക്കിനു മുകളിൽ പ്ലാസ്റ്റർ ഒട്ടിച്ച ആളുടെ ചിത്രവുമായി മിൽമ പരസ്യം പുറത്തിറക്കിയത്. മിൽമ മലബാർ മേഖലാ യൂണിയനാണ് ഈ പരസ്യ കാർഡ് പുറത്തിറക്കിയത്.
‘എനിക്കു കഴിക്കാനല്ലേ അറിയൂ, വാങ്ങാനറിയില്ലല്ലോ– തൊരപ്പൻ കൊച്ചുണ്ണി’ എന്ന പരസ്യ വാചകത്തോടെ എത്തിയ കാർഡ് ഷാഫിയെ പരിഹാസിക്കുന്നതാണ് എന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരണമുണ്ടായി. ഇതിനു പിന്നാലെ കോൺഗ്രസ് അനുഭാവികൾ പ്രതിഷേധം അറിയിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെയാണ് പരസ്യം മിൽമ പിൻവലിച്ചത്.
‘സിഐഡി മൂസ’ സിനിമയിൽ ഹരിശ്രീ അശോകൻ അവതരിപ്പിച്ച കഥാപാത്രമാണു തൊരപ്പൻ കൊച്ചുണ്ണി. ‘എനിക്ക് എഴുതാനല്ലേ അറിയൂ, വായിക്കാൻ അറിയില്ലല്ലോ’ എന്ന ഡയലോഗ് സിനിമയിൽ ഈ കഥാപാത്രം പറയുന്നുണ്ട്. ഇതിനെ അനുസ്മരിപ്പിക്കും വിധം ‘എനിക്കു കഴിക്കാനല്ലേ അറിയൂ, വാങ്ങാനറിയില്ലല്ലോ’ എന്നാണ് മിൽമ ഐസ്ക്രീം പിടിച്ചു നിൽക്കുന്നയാളുള്ള പരസ്യത്തിന് നൽകിയ ക്യാപ്ഷൻ.
എന്നാൽ, പൊലീസ് മർദ്ദനത്തിൽ മൂക്കുപൊട്ടിയ ഷാഫി പറമ്പിൽ എംപിയുടെ കാരിക്കേച്ചറാണിത് എന്ന പ്രചാരണം സൈബറിടങ്ങളിൽ വ്യാപകമാകുകയായിരുന്നു.
ഷാഫിയെ പരിഹസിക്കാനുദ്ദേശിച്ചാണ് മിൽമയുടെ പരസ്യമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായി. എന്നാൽ, ആരെയും അപമാനിക്കാനല്ല കാർഡ് പ്രചരിപ്പിച്ചതെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പ്രതികരിച്ചു. മിൽമയുടെ സമൂഹമാധ്യമ ടീമാണ് ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ആരെയും രാഷ്ട്രീയമായി ആക്രമിക്കാൻ മിൽമയ്ക്കു താൽപര്യമില്ല. ഉപഭോക്താക്കളെ ആകർഷിക്കാൻ നല്ല പരസ്യവാചകങ്ങൾ നൽകാറുണ്ട്. അതിനപ്പുറമൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും മണി പറഞ്ഞു.
അതേസമയം ബിജെപി നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിനിടെ പൊലീസ് ബാരിക്കേഡ് മറികടന്നുപോകാൻ കഴിയാതെ അവരുമായി തർക്കിച്ച വിദ്യാർഥിയെ കാരിക്കേച്ചറാക്കി കഴിഞ്ഞ ദിവസം മിൽമ പരസ്യം ചെയ്തിരുന്നു. ‘ഡാ മോനേ ഒന്നു കൂളായിക്കേ നീ’ എന്ന വാചകത്തോടെയായിരുന്നു ലെസിയുടെ പരസ്യം. കുട്ടിയുടെ പിതാവ് മിൽമ അധികൃതർക്കു പരാതി നൽകിയതോടെ പരസ്യം പിൻവലിച്ചിരുന്നു.
















