വ്യോമസേനാ ശേഷി റാങ്കിങ്ങിൽ ചൈനയെ മറികടന്ന് ഇന്ത്യ. വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റിന്റെ പുതിയ റാങ്കിങ്ങിൽ അമേരിക്കയ്ക്കും റഷ്യയ്ക്കും ശേഷം മൂന്നാം സ്ഥാനത്ത് ഇന്ത്യ എത്തി.
ചൈന നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോകത്തെ 103 രാജ്യങ്ങളെയും കരസേന, നാവികസേന, മറൈൻ ഏവിയേഷൻ ശാഖകൾ ഉൾപ്പെടെ 129 വ്യോമ സേവനങ്ങളെയുമാണ് റാങ്കിങ്ങിന് പരിഗണിച്ചത്.
ആധുനികവൽക്കരണം, ലോജിസ്റ്റിക്കൽ പിന്തുണ, ആക്രമണം, പ്രതിരോധശേഷി എന്നിവ അടിസ്ഥാനമാക്കി ട്രൂവാൽ റേറ്റിങ് ഫോർമുലയിലൂടെയാണ് വ്യോമശേഷി നിർണയിക്കുന്നത്. യുഎസ്എഎഫിന്റെ ട്രൂവാൽ റേറ്റിംഗ് (ടിവിആർ) 242.9 ആണെന്നും റഷ്യയുടെ ടിവിആർ 114.2 ഉം ഇന്ത്യയുടെ റേറ്റിംഗ് 69.4 ഉം ആണെന്നും പട്ടികയിൽ പറയുന്നു.
അതേസമയം, ചൈന, ജപ്പാൻ, ഇസ്രായേൽ, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം (യുകെ) എന്നിവയുടെ ടിവിആർ യഥാക്രമം 63.8, 58.1, 56.3, 55.3, 55.3 എന്നിങ്ങനെയാണ്.
















