ദിസ്പുർ: അസമിൽ സൈനിക ക്യാമ്പിനുനേരേ വെടിവെയ്പ്പും ഗ്രനേഡ് ആക്രമണവും. അസമിലെ ടിൻസുകിയ ജില്ലയിലെ കക്കോപഥാർ സൈനിക ക്യാമ്പിന് സമീപമാണ് വ്യാഴാഴ്ച്ച രാത്രിയിൽ കനത്ത വെടിവെപ്പും ഗ്രനേഡ് ആക്രമണവും നടന്നത്. സ്‌ഫോടനത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
ഒരു മണിക്കൂറോളം വെടിവെപ്പ് നടന്നു എന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഉൾഫ (സ്വതന്ത്ര) വിഭാഗമാണ് ഇതിന് പിന്നിലെന്നാണ് സൂചന. അപ്പർ അസമിൽ സമാനമായ ആക്രമണങ്ങൾ നടത്താറുള്ളത് ഉൾഫ (സ്വതന്ത്ര) വിഭാഗമാണ്.
സംഭവത്തെ തുടർന്ന് സൈന്യവും പൊലീസും പ്രദേശം വളഞ്ഞ് സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആക്രമണം നടത്തിയവരെ കണ്ടെത്താനായി തിരച്ചിൽ പുരോഗമിക്കുകയാണ്.
ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ഒരു ട്രക്ക് പിന്നീട് അയൽ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ തെംഗാപാനി മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതായി അധികൃതർ പറഞ്ഞു.
















