നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യആഴ്ചയോ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യത. തിരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടർ പട്ടിക ഈ മാസം 25-ന് പ്രസിദ്ധീകരിക്കും. വോട്ടർ പട്ടികയുടെ പ്രസിദ്ധീകരണത്തിന് തൊട്ടുപിന്നാലെ തന്നെ വോട്ടെടുപ്പ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതോടെ, കേരളം സമ്പൂർണ്ണ തിരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിക്കും.
ഡിസംബര്‍ 21 ന് തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ ഭരണ സമിതികള്‍ അധികാരമേല്‍ക്കണം. അതിനു മുന്‍പ് വോട്ടെടുപ്പും വോട്ടെണ്ണലും പൂര്‍ത്തിയാക്കണം. ഇതു കണക്കിലെടുക്കുമ്പോള്‍ നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ ആയി വോട്ടെടുപ്പ് നടത്താനാണ് കമ്മിഷന്‍ ആലോചിക്കുന്നത്. ഡിസംബർ 15-ന് മുൻപ് ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പ് പ്രക്രിയ അപ്പാടെ ക്രിസ്തുമസ് തിരക്കിനുമുന്‍പ് പൂര്‍ത്തിയാക്കാനാണ് ശ്രമം.
നിലവിൽ, വോട്ടർ പട്ടിക കഴിവതും കുറ്റമറ്റതാക്കാനുള്ള ശ്രമങ്ങളാണ് കമ്മീഷൻ നടത്തുന്നത്. കൂടാതെ, ഉദ്യോഗസ്ഥരുടെ വിന്യാസം ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും അവസാന ഘട്ടത്തിലാണ്.
















