ഒറ്റരാത്രി പെയ്ത അതിശക്തമായ മഴയിൽ ഇടുക്കി ജില്ലയിൽ വ്യാപക നാശനഷ്ടം. കനത്ത മഴയെത്തുടർന്ന് കല്ലാർ പുഴ കരകവിഞ്ഞൊഴുകി. പുഴയിലൂടെ വാഹനങ്ങൾ ഉൾപ്പെടെ ഒഴുകിനടക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെ രാവിലെ ഇടുക്കിയിലെ മലയോര മേഖലയിൽ കണ്ടത്.
അനൗദ്യോഗിക കണക്ക് പ്രകാരം 15 ഇടങ്ങളിൽ 100 മില്ലിമീറ്ററിനു മുകളിൽ മഴ ലഭിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ഒറ്റ രാത്രി 6 അടി ജലനിരപ്പ് ഉയർന്നതോടെ രാവിലെ 9ന് 3 ഷട്ടറുകൾ തുറന്നു. ഉച്ചയ്ക്ക് 13 ഷട്ടറുകളും ഒരു മീറ്റർ വീതം ഉയർത്തിയാണു ജലനിരപ്പ് നിയന്ത്രിച്ചത്.
ചെറിയ സമയത്തിനുള്ളിൽ വലിയ അളവിൽ മഴ പെയ്തതാണു ദുരിതത്തിനു കാരണമായത്. ഒപ്പം വനമേഖലകളിൽ പലയിടത്തും ഉരുൾപൊട്ടലുണ്ടായി വെള്ളം കുതിച്ചെത്തി. 2018ലെ മഹാപ്രളയത്തിൽ വെള്ളം കയറാത്ത മേഖലകൾ പോലും ഇന്നലെ വെള്ളത്തിനടിയിലായി.
ആളപായമോ പരുക്കുകളോ രേഖപ്പെടുത്തിയിട്ടില്ലെന്നത് ആശ്വാസമായി. എന്നാൽ കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായി. മൂന്നാർ–കുമളി റോഡിൽ പുറ്റടിക്കു സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. നെടുങ്കണ്ടം താന്നിമൂട്, കല്ലാർ, കൂട്ടാർ, മുണ്ടിയെരുമ, തൂവൽ എന്നിവിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി.
മഴ അതിശക്തമാകുമെന്ന മുന്നറിയിപ്പ് നൽകാൻ വൈകിയതിനാൽ ആളുകൾക്ക് മുൻകരുതൽ എടുക്കാൻ കഴിഞ്ഞില്ല. സന്ധ്യയ്ക്കു തുടങ്ങിയ മഴ 8 മണിക്കൂറോളം നിർത്താതെ പെയ്തു. കൂട്ടാർ, നെടുങ്കണ്ടം, തൂവൽ മേഖലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. കൂട്ടാറിൽ നിർത്തിയിട്ടിരുന്ന വാൻ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി.
















