മലപ്പുറം: കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലയ്ക്ക് കാരണം വൈരാഗ്യമാണെന്ന് സൂചന നൽകി പ്രതി മൊയ്തീൻകുട്ടി. ചാരങ്കാവ് സ്വദേശി പ്രവീണിനെയാണ് കൊലപ്പെടുത്തിയത്.
ഒരാളെക്കൂടി കൊല്ലാനുണ്ടെന്നു പറഞ്ഞു കൊലപാതകത്തിനുശേഷം മൊയ്തീൻ നടന്നു നീങ്ങിയതായി ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. ഇരുവരും ഒരുമിച്ച് ജോലിക്ക് പോകുന്നവരാണ്. നേരത്തെ പ്രശ്നങ്ങളുള്ളതായി ആർക്കും അറിയില്ല.
‘‘ കാടുവെട്ടുന്ന യന്ത്രം വേണമെന്ന് പറഞ്ഞു. മണ്ണുമാന്തി യന്ത്രം കിടക്കുന്ന സ്ഥലത്തെ പുല്ല് വൃത്തിയാക്കാനാണെന്നാണു പറഞ്ഞത്. പണി തുടങ്ങാറായി, പോകണമെന്നു ഞാൻ പറഞ്ഞപ്പോൾ ഇപ്പോൾ തരാമെന്നു പറഞ്ഞു. മെഷീൻ വണ്ടിയിൽ നിന്നെടുത്തു. പ്രവീൺ തിരിഞ്ഞു നിൽക്കുകയായിരുന്നു. മൊയ്തീൻ പുറകിലൂടെ ചെന്ന് പ്രവീണിന്റെ കഴുത്ത് മുറിച്ചു. അതിനുശേഷം ഓടാതെ സാവധാനം മുകളിലേക്ക് നടന്നുപോയി. പിന്നീട് തിരികെ വന്നു ഒരാളെകൂടി കൊല്ലാനുണ്ടെന്നു പറഞ്ഞു’’ –ദൃക്സാക്ഷി സുരേന്ദ്രൻ പറഞ്ഞു.
പ്രതി മൊയ്തീൻ കുട്ടിയെ നാട്ടുകാർ പിടികൂടി മഞ്ചേരി പൊലീസിനു കൈമാറുകയായിരുന്നു. മൊയ്തീൻകുട്ടി സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസിനു വിവരം ലഭിച്ചു. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പ്രവീൺ പ്രശ്നങ്ങൾക്ക് പോകുന്ന ആളല്ലെന്നു നാട്ടുകാർ പറയുന്നു.
















