തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ – എസ്ഡിപിഐ സംഘർഷം. സംഘർഷത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് മർദ്ദനമേറ്റു.
ഇതിനു പിന്നാലെ ഡിവൈഎഫ്‌ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആംബുലൻസും എസ്ഡിപിഐയുടെ ആംബുലൻസുകളും അഗ്നിക്കിരയാക്കുകയും ചെയ്തു. നേരത്തേ തന്നെ ഡിവൈഎഫ്ഐ – എസ്ഡിപിഐ സംഘർഷം നിലനിൽക്കുന്ന മേഖലയാണിത്.
ഇന്നലെ നെടുമങ്ങാട് വെച്ച് ഉണ്ടായ എസ്ഡിപിഐ-ഡിവൈഎഫ്ഐ സംഘർഷത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കാണ് മർദനമേറ്റത്. അഴീക്കോട് വെച്ച് മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനാണ് മർദനമേറ്റത്. മൂന്ന് എസ്ഡിപിഐ പ്രവർത്തകർ ചേർന്ന് മർദിച്ചുവെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്. അതിനുപിന്നാലെ എസ്ഡിപിഐ പ്രവർത്തകന്റെ വീടിനും എസ്ഡിപിഐ ആംബുലൻസിനും നേരെ ആക്രമണം ഉണ്ടായി.
അതിനുപിന്നാലെയാണ് ഡിവൈഎഫ്ഐ ആംബുലൻസ് കത്തിയ നിലയിൽ കണ്ടെത്തിയത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ മുന്നിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു ഡിവൈഎഫ്‌ഐയുടെ ആംബുലൻസ്. ഫയർഫോഴ്‌സും പൊലീസും എത്തി തീ അണച്ചു. ആംബുലൻസ് മനപ്പൂർവം കത്തിച്ചതാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ആംബുലൻസ് കത്തിച്ചത് എസ്ഡിപിഐ എന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
















