തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യപിച്ച് തോക്കു ചൂണ്ടി ഭീഷണി മുഴക്കിയ ടാറ്റു ആര്‍ട്ടിസ്റ്റ് അറസ്റ്റിൽ. തിരുവനന്തപുരം തമ്പാനൂരിൽ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടായ വഴിക്കിനെ തുടർന്നായിരുന്നു ഭീഷണി. കുറുവക്കോണത്ത് ടാറ്റു സ്റ്റുഡിയോ നടത്തുന്ന റോബിൻ ജോണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തോക്ക് പൊലീസ് പിടിച്ചെടുത്തു.
ഇന്നലെ മദ്യപിച്ച് റോബിൻ ഓടിച്ച കാര്‍ ബൈക്കുകാരനെ ഇടിച്ചിരുന്നു. ഇതേതുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു റോബിൻ. തമ്പാനൂരിലെ ബാറിൽ നിന്ന് മദ്യപിച്ചശേഷം റോബിൻ കാറോടിച്ച് ഇറങ്ങുന്നത്. ഇതിനിടെ ഇരുചക്രവാഹനത്തിലിടിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് തര്‍ക്കമുണ്ടായി. ബൈക്ക് യാത്രക്കാരനെ റോബിൻ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു.
ഇരുചക്രവാഹന യാത്രക്കാരനെ പിന്തുണച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. സ്ഥലത്ത് ആളുകൂടിയതോടെ റോബിൻ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. ആളുകള്‍ അറിയിച്ചതുപ്രകാരം പൊലീസ് സ്ഥലത്തെത്തി ഉടനെ റോബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
















