കൊച്ചി: ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ചത് പൊറോട്ടയും ബീഫും നല്‍കിയാണെന്ന യുഡിഎഫ് എംപി എൻ കെ പ്രേമചന്ദ്രന്റെ ആരോപണത്തിന് ഫേസ്ബുക്കിൽ മറുപടിയുമായി ബിന്ദു അമ്മിണി. ‘ബീഫ് എനിക്ക് ഇഷ്ടമാണ്. പക്ഷേ പൊറോട്ട കൂടെ വേണ്ട, കപ്പ ആകാം. കപ്പയും ബീഫും സൂപ്പര്‍ ആണ്’ എന്നായിരുന്നു കുറിപ്പ്.
രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ഉള്‍പ്പെടെയുള്ളവരെ പാലായിലെ ഗസ്റ്റ് ഹൗസില്‍ കൊണ്ടുവന്ന് ബീഫും പൊറോട്ടയും വാങ്ങിക്കൊടുത്ത് വിശ്വാസത്തെ വികലമാക്കി, അതിന് ശേഷം പൊലീസ് വാനില്‍ ആരും കാണാതെ കിടത്തിക്കൊണ്ടുവന്ന് പമ്പയിലെത്തിച്ച് മലകയറ്റാന്‍ നേതൃത്വം കൊടുത്ത പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പും ഗവണ്‍മെന്റുമാണ് പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടത്തിയതെന്നായിരുന്നു എന്‍.കെ പ്രേമചന്ദ്രന്‍ പരാമര്‍ശം.
കഴിഞ്ഞ ദിവസം ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധിച്ച് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു പ്രേമചന്ദ്രന്‍ ഇൌ ആരോപണം ഉന്നയിച്ചത്. ഫേസ്ബുക്കിലൂടെയാണ് ബിന്ദു എന്‍കെ പ്രേമചന്ദ്രന്റെ പരാമര്‍ശത്തെ പരിഹസിച്ചത്.
















