റാഞ്ചി: ജാർഖണ്ഡിൽ വായ്പാ ഗഡു അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇളയ സഹോദരനെ ട്രക്ക് കയറ്റിക്കൊന്ന് ജ്യേഷ്ഠൻ. ജാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. ചൗധരിദിഹ് മെയിൻ റോഡിലെ ഒരു റോഡരികിലെ ഭക്ഷണശാലയ്ക്ക് സമീപം മോട്ടോർ സൈക്കിൾ കഴുകുകയായിരുന്ന ഇളയ സഹോദരൻ ബിട്ടു (35) യുടെ മേൽ സഞ്ജീത് ജയ്‌സ്വാൾ (42) എന്ന പ്രതി ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു.
ദിയോഘർ ജില്ലയിലെ ദേവിപൂർ പാെലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കൊലയ്ക്കു ശേഷം ട്രക്ക് ഉപേക്ഷിച്ച് ഇയാൾ സ്ഥലത്തുനിന്ന് രക്ഷപെട്ടു. ബിട്ടുവിന്റെ പേരിൽ വാങ്ങിയ ട്രക്കിന്റെ ഇഎംഐ അടവിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നെന്നും സംഭവസമയത്ത് സഞ്ജീത് മദ്യലഹരിയിലായിരുന്നു എന്നും പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് സന്ദീപ് കൃഷ്ണ പറഞ്ഞു.
ഏഴ് സഹോദരങ്ങളിൽ രണ്ടാമനാണ് സഞ്ജീത്. കാെല്ലപ്പെട്ട ബിട്ടു അഞ്ചാമത്തെയാളും. സഞ്ജീത്തിന്റെ ഉപജീവനമാർഗത്തിനായി അയാളുടെ അഭ്യർഥപ്രകാരം ബിട്ടു മിനി ട്രക്ക് വാങ്ങാൻ സഹായിക്കുകയായിരുന്നു. എന്നാൽ, വാഹനത്തിന്റെ ഇഎംഐ അടയ്ക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ ഇടയ്ക്കിടെ തർക്കങ്ങൾ ഉണ്ടായിരുന്നു”- ഉദ്യോഗസ്ഥൻ അറിയിച്ചു.
















