ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും. എസ്ഐടി അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും.
ദ്വാരപാലകശില്പത്തിലെ സ്വർണ്ണപ്പാളി പുനസ്ഥാപിച്ച കാര്യം ദേവസ്വം ബോർഡും ഹൈക്കോടതിയെ അറിയിക്കും.കൂടാതെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയാണ് സ്വർണ്ണം കവർന്നത്.
ഹൈക്കോടതിയിൽ നൽകുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടിൽ എസ്ഐടി ഇക്കാര്യം അറിയിക്കും.
പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻപോറ്റിയുടെ ചോദ്യം ചെയ്യൽ തുടരും. സന്നിധാനത്ത് നിന്ന് സ്വർണ്ണപ്പാളി കൊണ്ടുപോയ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.
അനന്ത സുബ്രഹ്മണ്യം നൽകിയ മൊഴി അന്വേഷണസംഘം വിശദമായി പരിശോധിച്ചവരികയാണ്. സ്വർണകൊള്ളയിൽ ഇയാളുടെ പങ്ക് വ്യക്തമായാൽ അറസ്റ്റിലേക്ക് അന്വേഷണസംഘം കടന്നേക്കും. കേസിൽ പ്രതി ചേർക്കപ്പെട്ട ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ വൈകാതെ അന്വേഷണസംഘം ചോദ്യം ചെയ്യും.
ഇതിനുശേഷമാകും എ.പത്മകുമാർ അടക്കമുള്ള മുൻ ദേവസ്വം ബോർഡ് അംഗങ്ങളിലേക്ക് അന്വേഷണം കടക്കുക. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമല, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ എത്തിച്ച് വൈകാതെ തെളിവെടുപ്പ് നടത്തും.
ശബരിമലയിൽ നിന്ന് സ്വർണപ്പാളി ഏറ്റുവാങ്ങിയത് അനന്ത സുബ്രഹ്മണ്യമാണ്. കുറച്ച് ദിവസം മുമ്പ് അനന്ത സുബ്രഹ്മണ്യത്തിന്റെ വീട്ടിൽ പ്രത്യക അന്വേഷണ സംഘം പരിശോധന നടത്തുകയും കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
















